വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍

സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്‌ക്കെതിരെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

author-image
Biju
New Update
VAISH

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പര്‍ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. 

അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അവസാന അവസരത്തിന്റെ മറവില്‍ പല വാര്‍ഡുകളിലും വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്‌ക്കെതിരെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടു നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തായത്. 

തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി.നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേര്‍ത്തിരിക്കുന്നത്.ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തിലാണ് കോര്‍പറേഷന്‍ റവന്യു വിഭാഗം നമ്പര്‍ അനുവദിക്കുന്നത്. ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം ഉയരാന്‍ കാരണം.

ഇന്നലെ സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ മിക്ക വാര്‍ഡുകളിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചില വാര്‍ഡുകളില്‍നിന്ന് വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്നാണ് ഒരു ആരോപണം. മുട്ടട മാതൃകയില്‍ ഒരു വീട്ടുനമ്പറില്‍ ഒട്ടേറെപ്പേരെ ചേര്‍ത്തെന്നും ആക്ഷേപമുണ്ട്.