/kalakaumudi/media/media_files/2025/09/09/jaleel-2025-09-09-15-02-38.jpg)
മലപ്പുറം: ഇടത് സഹയാത്രികനായ മുൻ മന്ത്രി കെടി ജലീൽ എംഎൽഎക്കെതിരെ ആരോപണവുമായി മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ. ഭാര്യയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ ഇടപെട്ടുവെന്നും ചട്ടങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
'സ്വന്തം രാഷ്ട്രീയ സംശുദ്ധി തെളിയിക്കാൻ മത ഗ്രന്ഥത്തെ ഇടയ്ക്കിടെ ഉപയോഗിക്കുകയാണ് കെടി ജലീൽ. പറയുന്നത് സത്യമാണെങ്കിൽ അത് പറഞ്ഞാൽ മനസിലാവും. അതിന് മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കേണ്ട. പറയുന്നത് ജനങ്ങൾ വിശ്വസിക്കാത്തത് കൊണ്ടല്ലേ ആയിരം തവണ സത്യം ചെയ്യേണ്ടി വരുന്നത്. 2016 ൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭാര്യ ഫാത്തിമക്കുട്ടിക്ക് എച്ച്എസ്എസ് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ കെടി ജലീൽ ഇടപെട്ടു. ചട്ടങ്ങൾ ലംഘിച്ചാണ് ഫാത്തിമക്കുട്ടിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അന്നേ ഈ നിയമനത്തിലെ സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. നിയമന ഉത്തരവിൽ ഫാത്തിമക്കുട്ടിയുടെ പേരിനൊപ്പം കെടി ജലീലിൻ്റെ പേരും ഉണ്ടായിരുന്നു. സർക്കാർ ഉത്തരവിൽ ഇങ്ങനെയൊക്കെ എഴുതാമോ? രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് നാടുനീളെ പറയുന്ന കെടി ജലീൽ ജീവിതത്തിൽ അത് പകർത്തുന്നില്ല', എന്നും സിദ്ദീഖ് പന്താവൂർ കുറ്റപ്പെടുത്തി.