thrissur dcc president jose vallur and mp vincent
തൃശൂർ: തൃശൂർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജി വെച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡി.സി.സി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തിലാണ് രാജി. ഡി.സി.സിയിൽ ചേർന്ന നേതൃയോഗത്തിന് ശേഷമാണ് ഇരുവരും രാജി സമർപ്പിച്ചത്.തൃശൂർ ഡി.സി.സിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ചെയർമാൻ വിൻസന്റ് അറിയിച്ചു.
ഡി.സി.സിയിലെ സംഘർഷത്തെ തുടർന്ന് പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി വിൻസെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡ് കെ.പി.സി.സിക്ക് നിർദേശം നൽകിയിരുന്നു.കേന്ദ്ര നിർദേശം കെ.പി.സി.സി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു.കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തിൽ ജോസ് വള്ളൂരിനെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സംഘർഷത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഇരു നേതാക്കൾക്കും ഒഴിഞ്ഞു നിൽക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തി.
അതേസമയം, ജോസിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഡി.സി.സി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡി.സി.സി ഓഫിസിൽ വെള്ളിയാഴ്ചയാണ് കൂട്ടത്തല്ല് ഉണ്ടായത്. ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.
മർദനമേറ്റ് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരൻറെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തന്നെ ഡി.സി.സി ഓഫിസിൽവെച്ച് യൂത്ത് കോൺഗ്രസുകാർ മർദിച്ചുവെന്ന് പറഞ്ഞ് സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. കെ. മുരളീധരൻറെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഡി.സി.സിക്ക് മുന്നിലും മറ്റും പോസ്റ്ററുകൾ പതിച്ചത് താനാണെന്ന് പറഞ്ഞ് ജോസ് വള്ളൂർ അനുകൂലികൾ ആക്രമിച്ചെന്നായിരുന്നു സജീവൻറെ ആരോപണം.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എം.എൽ.എ പി.എ. മാധവൻ അനുനയിപ്പിച്ചാണ് ഓഫിസിൽ കുത്തിയിരുന്ന സജീവനെ ആശുപത്രിയിലേക്ക് മാറ്റിയത്.