തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കെ.സുധാകരൻ നടത്തുന്ന പരസ്യപ്രതികരണങ്ങളോട് മൗനം പാലിക്കാൻ എഐസിസിയും കെപിസിസിയും. മറുപടി പരസ്യമായി പറഞ്ഞ സ്ഥിതി വഷളാക്കേണ്ടെന്നാണ് ധാരണ. പുതിയ നേതൃത്വത്തെ സുധാകരന്‍ പിന്തുണച്ചിട്ടുണ്ട്. അതിനാൽ അതൃപ്തി പ്രകടനം പ്രത്യേകമായി എടുത്ത മറുപടി പറയേണ്ടതില്ലെന്നാണ് കെപിസിസി നേതാക്കളുടെ തീരുമാനം. സുധാകരന്‍റേത് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലുള്ള സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതിയെന്നാണ് നിലപാട്. അതേ സമയം അധ്യക്ഷ പദവിയിലെ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന വാദം എഐസിസി നേതാക്കള്‍ തള്ളി.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് കെ.സുധാകരൻ ഇന്നലെ തുറന്നടിച്ചത്. തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നൽകിയെന്ന് പറഞ്ഞ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും സുധാകരൻ വിമര്‍ശിച്ചു. ഈ വാദങ്ങളെല്ലാം തള്ളുകയാണ് എഐസിസി നേതാക്കള്‍. അധ്യക്ഷ പദവിയിലെ മാറ്റത്തെക്കുറിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചുവെന്നാണ് വിശദീകരണം.
കെ സുധാകരൻ സജീവമല്ലെന്നും, അനാരോഗ്യമുണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കാണ്. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നു. ദീപ ദാസ് മുന്‍ഷി റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണെന്ന് എഐസിസി നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാൽ ഇതൊന്നും പരസ്യമായി പറയില്ല. മൗനം പാലിക്കാനാണ് കെപിസിസിയുടെയും തീരുമാനം. പകരം പുതിയ നേതൃത്വത്തെ സുധാകരൻ പ്രശംസിച്ചത് അടക്കമുള്ള അനുകൂല പ്രസ്താവനകള്‍ എടുത്തു പറയാനും തീരുമാനമുണ്ട്.