മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധം; റിപ്പോർട്ടർ ചാനൽ വേട്ടയാടുന്നു; ഡിവൈഎസ്പി ബെന്നി പരാതി നൽകി

ചാനൽ സംപ്രേക്ഷണംചെയ്ത വാർത്ത മൂന്ന് ദിവസത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ബെന്നി റിപ്പോർട്ടർ ചാനലിന് കത്ത് നൽകി. നീക്കം ചെയ്യാത്ത പക്ഷം കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും വി.വി ബെന്നി പറഞ്ഞു

author-image
Anagha Rajeev
New Update
dysp vv benny
Listen to this article
0.75x 1x 1.5x
00:00 / 00:00

മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിൽ അഗസ്റ്റിൻ സഹോദരങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനലും വേട്ടയാടുന്നതായി താനൂർ ഡിവൈഎസ്പി ബെന്നി. റിപ്പോർട്ടർ ചാനൽ തനിക്കെതിരായി നൽകിയ ലൈംഗീകാതിക്രമ പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറഞ്ഞു. മരംമുറിക്കേസിലെ പ്രതികൾ സ്വന്തം ചാനൽ ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്തുന്നതായി ഡിജിപിക്ക് അയച്ച കത്തിൽ അദേഹം വ്യക്തമാക്കി.

ചാനൽ സംപ്രേക്ഷണംചെയ്ത വാർത്ത മൂന്ന് ദിവസത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ബെന്നി റിപ്പോർട്ടർ ചാനലിന് കത്ത് നൽകി. നീക്കം ചെയ്യാത്ത പക്ഷം കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും വി.വി ബെന്നി പറഞ്ഞു. മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് റിപ്പോർട്ടർ ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നൽകിയിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി നടത്തിയ ആരോപണം.

വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ ,ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി ബെന്നി ഡിജിപിക്ക് നേരത്തെ കത്തയച്ചിരുന്നു. മുട്ടിൽമരം മുറി കേസ് പ്രതികൾ സ്വന്തം ചാനലായ റിപ്പോർട്ടറിലൂടെ തന്നെയും പൊലീസിനെയും അപകീർത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു.

2021 ൽ സുൽത്താൻ ബത്തേരി ഡിവൈഎസ്പിയായിരുന്നപ്പോഴാണ് മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് വിവി ബെന്നി പറഞ്ഞു. ഇപ്പോഴും മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നുണ്ട്. ഇതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ. 100ശതമാനവും താൻ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ബെന്നി പറഞ്ഞു.

DYSP VV Benny