/kalakaumudi/media/media_files/kROGdHroDtchC3yvOLcZ.jpg)
കൊച്ചി: കന്താര 2 വിന്റെ പ്രദർശനത്തിൽ തിയേറ്ററുകളും വിതരണക്കാരും തമ്മിലുള്ള തർക്കം അവസാനിച്ചു. ഒക്ടോബർ 2ന് കേരളത്തിൽ റിലീസ് ചെയ്യും.ആദ്യ രണ്ടാഴ്ച 55 ശതമാനം വരുമാനവിഹിതം എന്ന ആവശ്യത്തിൽ നിന്ന് വിതരണക്കാർ പിന്മാറി. ആദ്യ ആഴ്ച 55 ഉം രണ്ടാം ആഴ്ച 50 ഉം ശതമാനം എന്ന ധാരണയിലെത്തി. ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി. തോമസ്, ജനറൽ സെക്രട്ടറി സോണി തോമസ് എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡബ്ബിംഗ് സിനിമയ്‌ക്ക‌് 50 ശതമാനത്തിലധികം നൽകാനാവില്ലെന്നായിരുന്നു തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ നിലപാട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നൽകിയത്. രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെയാണ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്.
കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി ഒക്ടോബർ 2ന് റിലീസ് ചെയ്യും. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച ഇന്ത്യയിലെ മുൻനിര പാൻ-ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റർ വണ്ണിന്റേയും നിർമാതാക്കൾ.