സൂരജ് വധം; 8 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും നാല് പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു

author-image
Biju
New Update
hhj

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതല്‍ 6 വരെ പ്രതികള്‍ക്കും 7 മുതല്‍ 9 വരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. 

ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവര്‍ക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. 

ടികെ രജീഷ്, എന്‍വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവന്‍, പ്രഭാകരന്‍, കെവി പദ്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും നാല് പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികള്‍ നിരപരാധികളാണെന്നും അപ്പീല്‍ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. 

കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൂരജിന്റെ പ്രായം. തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസില്‍ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണന്‍. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.

kannur