/kalakaumudi/media/media_files/2025/01/17/Np3CeA9iVTgR4KZRJYpq.jpg)
Binoy Viswam
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തില്‍ സി.പി ഐയില്‍ പൊട്ടിത്തെറി. അനുമതി പില്‍ വലിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ എന്ന് സൂചന. രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതീരെ കോടതിയെയും ഗവര്‍ണറെയും സമീപിക്കാന്‍ ഒരുങ്ങുകയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും കൂടിയാലോചന നടന്നിട്ടില്ല എന്നാണ് വിവരം. അത്തരം ഒരു കൂടിയാലോചന നടന്നാല്‍ ഒരു പക്ഷേ എം.വി. ഗോവിന്ദന്‍ ഇതിന് അനുമതി നല്‍കുമായിരുന്നില്ല. 2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രൂവറി വിവാദത്തിന്റെ തുടര്‍ച്ചയാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തോടെ ഉയര്‍ന്നുവന്നിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന്, ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.
എന്നാല്‍ 2018ല്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയായിരുന്നു അനുമതി നല്‍കിയതെങ്കില്‍ ഇക്കുറി മദ്യനയത്തിനനുസരിച്ചു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്താണു മദ്യനിര്‍മാണശാലയ്ക്ക് അനുമതി െനല്‍കിയിരിക്കുന്നതെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടതുമന്ത്രിസഭ എന്ത് തീരുമാനം എടുക്കണമെങ്കിലും മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം.
അപ്രകാരമൊരു ചര്‍ച്ച നടന്നിട്ടില്ല. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍മ്മക്ക് വന്നപ്പോള്‍ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ എതിര്‍ത്തതാണ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്
എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നല്‍കിയിരിക്കുന്നത്. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നു സര്‍ക്കാര്‍ പറയണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യം സി പി ഐ യും ഏറെടുത്തു എന്നതാണ് ഇക്കുറിയുണ്ടായ ഏറ്റവും വലിയ നേട്ടം.
സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നു 1999ല്‍ നായനാര്‍ മന്ത്രിസഭ തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ 26 വര്‍ഷമായി ഈ നിലപാടു തന്നെയാണു തുടര്‍ന്നു പോന്നിരുന്നത്. എന്നാല്‍ 2018ല്‍ ഇതു മറികടന്നു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബ്രൂവറിയും രണ്ട് ബ്ലെന്റിങ് യൂണിറ്റുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദത്തിനിടയാക്കി. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കരാര്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു.
പ്രളയകാലത്ത് അനാവശ്യ വിവാദം ഒഴിവാക്കാനാണു കരാര്‍ റദ്ദാക്കിയതെന്ന വിചിത്രവാദമാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതില്‍ സിപിഐ മന്ത്രിമാരും എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു.
ഇക്കുറി ഇത് മുന്നണിയായി മാറിയെന്ന് മാത്രം. തന്റെ മണ്ഡലത്തില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോടു വി.എസ്. അച്യുതാനന്ദനും അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ആയിരുന്നു അന്ന് എക്സൈസ് മന്ത്രി. അതേസമയം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് അന്നു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കത്തു നല്‍കിയെങ്കിലും ഗവര്‍ണായിരുന്ന പി.സദാശിവം അതു തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ട് അന്നത്തെ സര്‍ക്കാര്‍ ഭയന്നു.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുപുറമേ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാന്‍ മധ്യപ്രദേശിലെ ഇന്ദോര്‍ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി. നിലവിലെ മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതിയാണ് നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിര്‍മിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുകൂടിയാണ് ഇപ്പോഴത്തെ തീരുമാനം. സ്പിരിറ്റ് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ രംഗത്തെ അതികായര്‍കൂടിയായ കമ്പനിക്കുള്ള അനുമതി. ഒയാസിസ് എന്ന കമ്പനിയെ എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിന് ഇതു വരെ സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. മദ്യം നിര്‍മിക്കാനുള്ള സ്പിരിറ്റ് ഇപ്പോള്‍ പുറത്തുനിന്നാണ് വരുന്നത്. ഇത് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് മദ്യനിര്‍മാണക്കമ്പനികള്‍തന്നെ സര്‍ക്കാരിനോടു പരാതിപ്പെട്ടിരുന്നു.നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയതിന് തൊട്ടുമുമ്പാണ് മന്ത്രിസഭാ തീരുമാനം പുറത്തു വന്നത്. പ്രശ്‌നത്തില്‍ വീണ്ടും പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തിറങ്ങാനാണ് സാധ്യത.
നടപ്പു സാമ്പത്തിക വര്‍ഷം മദ്യനയം പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ തിരുമാനം വിവാദമാകുമെന്ന് ഉറപ്പാണ്. ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായാണ് ബ്രൂവറിക്കുള്ള അനുമതി. പബ്ബുകളില്‍ സാധാരണയായി വലിയ കാനുകളിലാണ് ബിയര്‍ എത്തിക്കുന്നത്. ഇത് രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പ്രായാോഗിക ബുദ്ധിമുട്ടുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് സംസ്ഥാനത്തിനത്തിന് അകത്ത് തന്നെ ഉല്‍പ്പാദനം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.
ബ്രൂവറിക്ക് പുറമേ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍, ബ്രാന്‍ഡി- വൈനറി പ്ലാന്റ്, വിദേശ മദ്യ ബോട്ടലിംഗ് യൂണിറ്റ് എന്ന ആരംഭിക്കുന്നതിനുള്ള അനുമതിയും സ്വകാര്യ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ബോധവത്കരണത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന മദ്യനയമാണ്. പുതിയ ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ സഹായിക്കുന്ന നയമാണ് ഇത്തവണയും സര്‍ക്കാര്‍ സ്വീകരിച്ചത്.
ഐ.ടി.കേന്ദ്രങ്ങളില്‍ അനുവദിച്ച മദ്യവില്‍പ്പനശാലകള്‍ ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യവസായപാര്‍ക്കുകളിലേക്കും നീളും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകള്‍ക്ക് നിശ്ചിതകാലയളവില്‍ ബിയറും വൈനും വിളമ്പാന്‍ അനുമതിവേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായമേഖലയില്‍നിന്നുള്ള ആവശ്യമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരി സുലഭമാകും.
കള്ളിന്റെ ബ്രാന്‍ഡിങ്ങും വിപണിവര്‍ധന ലക്ഷ്യമിട്ടാണ്. സ്വന്തമായി കള്ളുചെത്താനുള്ള അവകാശമാണ് നക്ഷത്രപദവിയുള്ള ഹോട്ടലുകള്‍ക്ക് നല്‍കിയത്.മദ്യവ്യവസായികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം ഏറക്കുറെ അനുവദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഇത്തവണത്തെ നയം. പുതിയ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുടങ്ങുന്നതിന് തടസ്സമില്ല. ഇതോടെ പുതിയ ഡിസ്റ്റിലറികള്‍ക്കും ബിയര്‍, വൈന്‍ നിര്‍മാണയൂണിറ്റുകള്‍ക്കും വഴിതെളിയും.
ഒന്നാം പിണറായിസര്‍ക്കാരിനെ വെട്ടിലാക്കിയ ബ്രൂവറി, ഡിസ്റ്റിലറി ഇടപാട് ഇനി നിയമവിധേയമായി നടത്താനുള്ള സാവകാശം സര്‍ക്കാരിന് ലഭിക്കും.കയറ്റുമതിപ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ മദ്യബ്രാന്‍ഡ് രജിസ്ട്രേഷന്‍ നിരക്കുകള്‍ കുറച്ചുകൊടുക്കാനുള്ള നീക്കവും മദ്യനയത്തിലുണ്ട്. ഇത് ഡിസ്റ്റിലറികള്‍ക്ക് നേട്ടമാകും.
ക്ലാസിഫിക്കേഷന്‍ പദവി പുതുക്കല്‍ വൈകുന്നത് ബാര്‍ലൈസന്‍സിന് തടസ്സവുമല്ല. ഇതിന്റെ നേട്ടം ബാറുടമകള്‍ക്കാണ്.പൂട്ടിയ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നേരത്തേ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇനി ഇവ തുറക്കാനാകും.പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
ഇന്‍ഡോര്‍ കേന്ദ്രമായ കമ്പനിക്ക് എങ്ങനെ അനുമതി കൊടുത്തു എന്നാണ് അദ്ദേഹം ചോദിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നോ?. ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടി?. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തത്. 2022 ലും ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ പിന്നോട്ട് പോകുകയായിരുന്നു. മഴനിഴല്‍ പ്രദേശമായ സ്ഥലത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും തുടങ്ങിയാല്‍ കുടിവെള്ള പ്രശ്നം ഉണ്ടാകും. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്രകൃതിയോടും ജനങ്ങളോടുമുള്ള കടുത്ത അപരാധമാണിത്.
പ്ലാച്ചിമടയില്‍ സമരം നടത്തിയവരാണ് പുതിയ സ്ഥാപനത്തിന് അനുമതി കൊടുത്തിരിക്കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിത്. വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. നനഞ്ഞിട്ടാണോ പിണറായി വിജയന്‍ വിഴുപ്പ് ചുമക്കുന്നത് എന്നാണ് അറിയേണ്ടത്. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ അറിഞ്ഞിട്ടാണോ ഈ അനുമതിയെന്നത് അവരാണ് പറയേണ്ടത്. 2018 ലെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഞ്ചിക്കോട് രാജ്യത്തെ പ്രമുഖ മദ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസന്‍സ് അടക്കം അനുവദിച്ചത് ടെന്‍ഡര്‍ അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. . കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നല്‍കിയത്.
എക്‌സ്ട്രാ നൂട്രല്‍ ആല്‍ക്കഹോള്‍ നിര്‍മാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണ്. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങള്‍ക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം. 2018 ല്‍ പിണറായി സര്‍ക്കാര്‍ ബ്രുവറി അനുഭവിച്ചപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ പ്രത്യക്ഷ സമരത്തിന് നീക്കം നടത്തിയിരുന്നു .
ബ്രൂവറി , ഡിസ്റ്റിലറി വിവാദത്തില്‍ യു ഡി എഫിനും ബിജെപിക്കുമൊപ്പം നില്‍ക്കുകയായിരുന്നു ഫലത്തില്‍ അച്ചുതാനന്ദന്‍. സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ക്ക് വി എസ് അച്യുതാനന്ദന്‍ അന്ന് കത്തെഴുതി. പ്ലാച്ചിമടയില്‍ താന്‍ കൊക്കകോളക്കെതിരെ നടത്തിയ സമരത്തിന്റെ ഹാങ് ഓവറിലായിരുന്നു അന്ന് വിഎസ്.അച്യുതാനന്ദന്‍ ഏറെ നാളായി രോഗാതുരനാണ്. അദ്ദേഹത്തിന് സര്‍ക്കാരിനെതിരെ നീങ്ങാന്‍ ആരോഗ്യമില്ല. എന്നാല്‍ അച്ചുതാനന്ദന്റെ പഴയ ടീം മദ്യവിവാദം ഉണ്ടായതോടെ സജീവമായി.
സിസ്റ്റിലറി, ബ്രൂവ്‌റി വിവാദത്തില്‍ ഇടത് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സി.പി. ഐ യെ തണുപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയതില്‍ വിഷമത്തിലാണ് സര്‍ക്കാര്‍. വിവാദത്തിലെ ഗുണഭോക്താക്കളായ വന്‍കിട കമ്പനികള്‍ നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
കോണ്‍ഗ്രസ് ബന്ധമുള്ള ചെന്നൈ സ്വദേശിയായ ഒരു മദ്യവ്യാപാരിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം കാരണമാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയെന്ന് 2018 ല്‍ ആരോപണം ഉയര്‍ന്നിരുന്നു.സി പി എമ്മിന്റെ ഉന്നത നേതാവ് ചെന്നൈയില്‍ ചെല്ലുമ്പോള്‍ താമസിക്കുന്നത് മദ്യ വ്യാപാരിയുടെ വീട്ടിലാണ്. തന്റെ ഭാര്യയുടെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ചെന്നൈയില്‍ നടക്കുമ്പോള്‍ അക്കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മദ്യ വ്യാപാരിയും അദ്ദേഹത്തിന്റെ സ്റ്റാഫുമായിരുന്നു.