കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ പൂർണ്ണമായും വഴി തടഞ്ഞ് നടുറോഡില്‍ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിന് പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടുറോഡിൽ സമ്മേളനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും എന്ത് നടപടിയാണ് എടുത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും കോാടതി വിശദീകരണം തേടിയിട്ടുണ്ട്.
പൊതുവഴികൾ തടസ്സപ്പെടുത്തി പൊതുജനത്തെ ബുദ്ധിമുട്ടിച്ച് പരിപാടികൾ മറ്റും നടത്തരുതെന്ന മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നും കോടതി ചൂണ്ടിക്കാണിച്ചു. സമ്മേളനം നടത്താൻ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, എസ് മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.
കോടതിയലക്ഷ്യ കേസാണിതെന്നു വ്യക്തമാക്കിയ കോടതി,ആരാണ് യോഗത്തിൽ പങ്കെടുത്തതെന്നും ചോദിച്ചു. ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വഞ്ചിയൂർ കോടതി,പോലീസ് സ്റ്റേഷന് മുന്നിലൂടെ പോകുന്ന റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എൻ പ്രകാശാണ് കോടതിയെ സമീപിച്ചത്.സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.സമ്മേളനം നടത്താന്‍ വൈദ്യുതി കണക്ഷന്‍ എങ്ങനെ ലഭിച്ചുവെന്നും കോടതി ചോദിച്ചു.
2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായതെന്ന് ബെഞ്ച് ചൂട്ടിക്കാട്ടി. അതിനാല്‍ കോടതിയലക്ഷ്യനടപടികള്‍ അനിവാര്യമാണ്.അതേസമയം പരിപാടി നടത്താൻ മാത്രമാണ് അനുമതി തേടിയതെന്നും റോഡിൽ സ്റ്റേജ് സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.പൊതുവഴികൾ തടസ്സപ്പെടുത്തി പരിപാടി സംഘടിപ്പിച്ചതിനു പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട് നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സമുണ്ടാക്കൽ പോലീസുകാരോട് മോശമായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും റോഡ് തടഞ്ഞുള്ള കച്ചവടങ്ങളും മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.