രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം

കുഞ്ഞികൃഷ്ണന്‍ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹത്തിന്റെ നിലപാട് ശരിയല്ലെന്നും കെ.കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണന്‍ മാറിയെന്നും രാഗേഷ് പറഞ്ഞു

author-image
Biju
New Update
kunji

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

കുഞ്ഞികൃഷ്ണന്‍ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹത്തിന്റെ നിലപാട് ശരിയല്ലെന്നും കെ.കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണന്‍ മാറിയെന്നും രാഗേഷ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് പാര്‍ട്ടി സെക്രട്ടറി നടപടി അറിയിച്ചത്.

ഞായറാഴ്ച കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു എന്നാണ് വിവരം. എം.വി ജയരാജന്‍, പി. ജയരാജന്‍, ഇ.പി ജയരാജന്‍ തുടങ്ങിയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനം. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് ഈ പരസ്യ പ്രസ്താവനയാണെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. പാര്‍ട്ടിയെ തകര്‍ത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. ഉചിതമായ തീരുമാനം പാര്‍ട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

പുറത്താക്കല്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്നാണ് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. '50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എനിക്ക് പാര്‍ട്ടി എന്ത് ചിന്തിക്കുമെന്ന് അറിയാം. ഇതേ തുടര്‍ന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ തയാറല്ല. കമ്മ്യൂണിസ്റ്റുകാരനായി തുടരും. ഞാന്‍ ഇതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടുള്ള ആളല്ല. ഇതുവരെയും മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇനി മുമ്പോട്ടും അങ്ങനെ തന്നെ,' എന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വി. കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയര്‍ന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി. കുഞ്ഞിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.