വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; പാര്‍ട്ടി വിട്ട ആയിഷാ പോറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് മേഴ്‌സിക്കുട്ടിയമ്മ

സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റി ഇപ്പോള്‍ കാണിച്ചിരിക്കുന്ന പ്രവര്‍ത്തിയെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാര്‍ട്ടിക്കുണ്ടെന്നും അവര്‍ പറഞ്ഞു

author-image
Biju
New Update
mercy

കൊല്ലം: അയിഷാ പോറ്റി വര്‍ഗവഞ്ചകയാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റി ഇപ്പോള്‍ കാണിച്ചിരിക്കുന്ന പ്രവര്‍ത്തിയെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാര്‍ട്ടിക്കുണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് മുതിരില്ലെന്നും സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടുമെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

'അയിഷാ പോറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീര്‍ഘകാലമായി പാര്‍ട്ടി എല്ലാവിധ അംഗീകാരങ്ങളും നല്‍കി ചേര്‍ത്തുപിടിച്ച്, വളര്‍ത്തിയ ആളാണ് അയിഷാ പോറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎല്‍എ, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്റെ എക്സിക്യുട്ടീവ് തുടങ്ങി ബഹുജനസംഘടനാ തലത്തിലും പാര്‍ട്ടി തലത്തിലും ജനാധിപത്യ വേദികളിലും അര്‍ഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങളും കൊല്ലത്തെ പാര്‍ട്ടി അയിഷാ പോറ്റിക്ക് നല്‍കിയതാണ്.' അവര്‍ പറഞ്ഞു.

'ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെ ഒരു തീരുമാനം എടുത്ത് പാര്‍ട്ടി മാറിയതിന് ഒരു ന്യായവും ഇല്ല. എന്റെ മാറ്റത്തിനെ സഖാക്കള്‍ 'വര്‍ഗ വഞ്ചന' എന്ന് പറയുമായിരിക്കും എന്ന് അയിഷാ പോറ്റി പറയുന്നതായി ഞാന്‍ കേട്ടു. അപ്പോള്‍ വര്‍ഗ വഞ്ചനയാണ് കാട്ടിയത് എന്ന് അയിഷാ പോറ്റിക്ക് അറിയാം. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു, അങ്ങനെ എല്ലാ മനുഷ്യന്മാര്‍ക്കും വേണ്ടിയാണ് നില്‍ക്കുന്നതെങ്കില്‍ എങ്ങനെയാണ് കോണ്‍ഗ്രസില്‍ പോകാന്‍ പറ്റുക.' മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

'ഏതു പ്രശ്നത്തിനാണ് കോണ്‍ഗ്രസ് ഇതുവരെയും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം നിന്നിട്ടുള്ളത്. എനിക്ക് ഒരു സ്ഥാനമാനവും വേണ്ട എന്നും അയിഷാ പോറ്റി പറയുന്നതായി കേട്ടു, അതിനോടൊപ്പം തന്നെ കൊട്ടാരക്കാരയില്‍ മത്സരിക്കുമെന്നും പറയുന്നു. അപ്പോള്‍ അത് സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി തന്നെയല്ലേ. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷാ പോറ്റി. അതിനപ്പുറം ഞാന്‍ ഒന്നും പറയുന്നില്ല.' മുന്‍ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'അയിഷാ പോറ്റിയെ പറ്റി ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. വളരെ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു ഞങ്ങളെല്ലാവരും. അയിഷാ പോറ്റിയുടെ ഭാഷയില്‍തന്നെ പറഞ്ഞാല്‍, വര്‍ഗ വഞ്ചന തന്നെയാണ് അവര്‍ കാട്ടിയിരിക്കുന്നത്. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍, ആ ബദലിന് എതിരെ നില്‍ക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കൃഷിക്കാരോടും നാടിനോടുമുള്ള വഞ്ചനയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.' അവര്‍ പറഞ്ഞു.

'ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലം ജില്ലയിലെ പ്രസ്ഥാനത്തിനുണ്ട്. ഞങ്ങളത് നേരിടും. ഇതിനെ എതിര്‍ത്ത് യാതൊരു പ്രതിഷേധവും നടത്തേണ്ട ആവശ്യമില്ല ഞങ്ങള്‍ക്ക്. ഈ രാജ്യത്തെ തൊഴിലാളികളെയും കൃഷിക്കാരെയും സംരക്ഷിക്കാന്‍, ജനങ്ങളുടെ പോരാട്ടത്തില്‍ മുഴുവന്‍ ആളുകളെയും അണിനിരത്താന്‍ എല്ലാ ശക്തിയും കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കുണ്ട്. വളരെ സംയമനത്തോടെ ഞങ്ങള്‍ ഇതിനെ നേരിടും.' മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.