/kalakaumudi/media/media_files/NUfC51pheQC3bW9FyQLT.jpg)
തിരുവനന്തപുരം: സിപിഎമ്മിന്റെ അടിത്തറയ്ക്കു കോട്ടം തട്ടിയെന്നു ജില്ലാ കമ്മിറ്റികളിൽ സംസ്ഥാന സമിതി റിപ്പോർട്ട്. ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ്. ബൂത്തിൽ ഇരിക്കാൻ ആളില്ലാതിരുന്നിടത്ത് പോലും ബിജെപിക്കു ലീഡ് നേടി. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നുപോലും വോട്ട് ചോർച്ചയുണ്ടായി. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും സിപിഎം വിലയിരുത്തി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് എം.സ്വരാജ് വായിച്ചത്. കേഡർ പാർട്ടിക്ക് സംഭവിക്കാൻ പാടില്ലാത്ത സംഘടനാവീഴ്ചയാണു തിരഞ്ഞെടുപ്പിലുണ്ടായത്. ബിജെപിയുടെ പ്രവർത്തന മികവ് കൊണ്ടല്ല വോട്ട് നേടിയത്. സിപിഎമ്മിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതു കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികൾ ജനപ്രിയരാവുന്നുണ്ട്. എന്നാൽ സിപിഎം ജനപ്രതിനിധികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും പാർട്ടി വിലയിരുത്തി.
കേന്ദ്രസർക്കാർ പണം തരാത്തതിനാലാണു ക്ഷേമപെൻഷൻ മുടങ്ങിയത് എന്ന് ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി പ്രവർത്തകർ താൽപര്യം കാണിച്ചില്ലെന്നാണ് മറ്റൊരു വിലയിരുത്തൽ.