cpm state leadership meetings starts today
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കം.ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.
തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പാർട്ടി നേതൃത്വം തള്ളാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായതെങ്കിലും 2019 ആവർത്തിച്ചതിൽ കവിഞ്ഞ് ഒന്നും സംഭവിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
സർക്കാരിൻറെ പ്രർത്തന ശൈലിയിലും പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മപരിശോധനയും തിരുത്തും വേണമെന്ന ആവശ്യം നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.നിയമസഭയിൽ രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി നടത്തിയ വിശദീകരണത്തിന് ശേഷവും പുനഃപരിശോധന ആവശ്യമുള്ളിടത്തെല്ലാം അതുണ്ടാകുമെന്നും വിശദമായ ചർച്ച ഇക്കാര്യത്തിൽ നടക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻറെ നിലപാട്.
മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറിമാർ അടക്കമുള്ളവരും പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാർ പ്രവർത്തനത്തിൽ തുടങ്ങി സോഷ്യൽമീഡിയയെ ഉപയോഗിക്കുന്നതിൽ വരെ തിരുത്തൽ വേണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്.തുടർഭരണത്തിൻറെ പശ്ചാത്തലത്തിൽ കേരള ഘടകത്തിലും സർക്കാർ പ്രവർത്തനങ്ങളിലും ഇടപെടുന്നതിൽ നിന്ന് കേന്ദ്ര നേതൃത്വം വിട്ടുനിൽക്കുകയാണ്.
പാർട്ടിയും സർക്കാരും പിണറായി വിജയന്റെ കൈപ്പിടിയിൽ എന്ന അവസ്ഥ തുടരാനാകില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്. തോൽവിയിൽ സർക്കാരിൻറെയും സംസ്ഥാന പാർട്ടി ഘടകത്തിൻറെയും അഭിപ്രായം കൂടി കേട്ട ശേഷം ഇടപെടലാണ് കേന്ദ്ര നേതൃത്വത്തിൻറെ പരിഗണനയിൽ ഉള്ളത്.