പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോൺഗ്രസിനും (എം) വിട്ടു നൽകാൻ സിപിഎം. എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോൺഗ്രസും നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനമെടുത്തത്.
സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് ലയിക്കുമെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. എന്നാൽ, സീറ്റ് ലഭിക്കാത്തതിൽ ആർജെഡി പ്രതിഷേധം അറിയിച്ചു. സിപിഐ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥിയെ തീരുമാനിക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയാകുമെന്നാണു സൂചന.
അതേസമയം, ഇരുപാർട്ടികളും സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. സിപിഎമ്മിന് ഒറ്റയ്ക്ക് ഒരു സീറ്റിൽ ജയിക്കാൻ കഴിയുമെങ്കിലും മുന്നണിക്കുവേണ്ടി അത്തരമൊരു തീരുമാനം സ്വീകരിച്ചില്ലെന്നും ‘‘ആർജെഡിയും എൻസിപിയും ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി വന്ന പാർട്ടിയല്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അല്ല സിപിഎം തീരുമാനം. ഓരോ പാർട്ടികളും തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി അവലോകനം നടത്തുകയാണ്. ഇതിനുശേഷം പൊതുവായ അവലോകനം നടത്തും ഇ.പി പറഞ്ഞു.
ഒരു ഘടകപാർട്ടിയുടെ മേലെയും ഞങ്ങളുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാറില്ല. ചെറിയ പാർട്ടികളുടെ മേലെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് എൽഡിഎഫ് ശൈലിയല്ല. മറ്റ് മുന്നണികളിൽ ആ ശൈലിയുണ്ട്. അതുകൊണ്ടാണ് മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ യുഡിഎഫിൽ ക്ഷീണം അനുഭവിക്കുന്നത്’’– ഇ.പി.ജയരാജൻ പറഞ്ഞു.