തിരുവനന്തപുരം ∙ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണു. ഏത്തമിട്ടു പ്രതിഷേധക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ സി.എസ്.ഹനീന കുഴഞ്ഞുവീണത്. മുട്ടിലിഴഞ്ഞും കൈയിൽ കർപൂരംവച്ചു കത്തിച്ചും ഉപവാസം കിടന്നും ഒരാഴ്ചയിലേറെയായി സിപിഒ ഉദ്യോഗാർഥികൾ പ്രതിഷേധിക്കുകയാണ്.
ഉദ്യോഗാർഥി തളർന്നുവീണ സമയത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരമുഖത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിലാണ് ഹനീനയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ‘‘ ഉദ്യോഗാർഥികൾ കുറേ ദിവസമായി സമരം നടത്തുകയാണ്. ഈ വിഷയത്തെ കുറിച്ചു മുഖ്യമന്ത്രിയോടു സംസാരിച്ചതാണ്. പരിശോധിക്കാം എന്ന് പറഞ്ഞതല്ലാതെ അദ്ദേഹം നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ അടിയന്തരമായി തീരുമാനമുണ്ടാകണം. പൊലീസും ആംബുലൻസും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് തന്റെ വാഹനത്തിൽ ഉദ്യോഗാർഥിയെ ആശുപത്രിയിലെത്തിക്കേണ്ടി വന്നത്. സമരം ചെയ്യുന്നവരോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം’’ – രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും സിപിഒ ഉദ്യോഗാർഥികളോടുള്ള അനുകൂല പരാമർശം ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഉദ്യോഗാർഥികൾ സമരമുറകൾ കടുപ്പിച്ചത്.