ദുല്‍ഖറിനും നോട്ടീസ് നല്‍കി; രാജ്യസുരക്ഷക്ക് വരെ ഭീഷണിയെന്ന് കസ്റ്റംസ് കമ്മീഷണര്‍

പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വില്‍പ്പന നടക്കുന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.

author-image
Biju
New Update
cust

കൊച്ചി: ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ നടന്ന പരിശോധന വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇന്ത്യന്‍ ആര്‍മിയുടെയും അമേരിക്കന്‍ എംബസിയുടെയും ഇന്ത്യന്‍ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി.
 
പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വില്‍പ്പന നടക്കുന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളാണ് പരിശോധിച്ചതെന്നും അതില്‍ ഒരെണ്ണം പിടിച്ചെടുത്തുവെന്നും ടിജു തോമസ് പറഞ്ഞു. ഇന്ത്യന്‍ എംബസി, അമേരിക്കന്‍ എംബസി എന്നിവയുടെ കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് വാഹനം രജിസ്ട്രര്‍ ചെയ്യുന്നത്.

പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. വലിയ കുറ്റമാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടിവരും. ചെറിയ കുറ്റാമാണെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും നേരിടേണ്ടിവരുക.

വിദേശത്തു നിന്ന് യൂസ്ഡ് കാര്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധം എന്ന് ബോധ്യപ്പെട്ടാണ് 36 വാഹനങ്ങള്‍ പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. ഒരെണ്ണം കസ്റ്റംസ് യാര്‍ഡിലേക്ക് കൊണ്ടുവന്നു. മറ്റൊരു കാര്‍ റോഡ് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ കൊണ്ടുവരാന്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.