dead body found in kottayam
കോട്ടയം: കോട്ടയം തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സമീപവാസിയായ വീട്ടമ്മ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം അവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയൻറഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശവാസിയായ ഒരു വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹവശിഷ്ടങ്ങൾ ഇയാളുടേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ സയൻറഫിക് വിദഗ്ധരുടെ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിയിട്ടുണ്ട്. ഒരു കാൽപാദത്തിൽ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്.
രണ്ടു പുരയിടങ്ങളുടെ ഇടവഴിയിൽ ആണ് ശരീര അവശിഷ്ടങ്ങൾ കിടന്നിരുന്നത്. സമീപത്ത് തീപിടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്.ആത്മഹത്യയാണോ മറ്റേതെങ്കിലും തരത്തിൽ അപായപ്പെടുത്തിയതാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമേ പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
സമീപവാസിയായ എം സി ഔസേപ്പ് എന്ന വയോധികനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഔസേപ്പിന്റെ മൃതശരീരം ആണോ ഇതെന്നാണ് പൊലീസിന്റെ സംശയം. ഔസേപ്പിന്റെ തിരിച്ചറിയൽ കാർഡും ഇവിടെ നിന്ന് കിട്ടിയിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിശോധന ഫലം വരാതെ മൃതദേഹം ആരുടേതാണെന്ന് കാര്യം സ്ഥിരീകരിക്കാൻ ആകില്ല.