/kalakaumudi/media/media_files/2025/10/21/amobic-2025-10-21-14-32-09.jpg)
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ബുധന്‍ രാത്രിയോടെ മരിച്ചു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടില്‍ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിനയയുടെ മകന്‍: അഭിനവ്.
സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ 7 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം 8 പേര്‍ മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.
പ്രധാനമായും ജലത്തിലൂടെ തലച്ചോറില്‍ എത്തുന്ന അമീബയാണു രോഗകാരണമാകുന്നത്. എന്നാല്‍ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും അമീബ ശരീരത്തില്‍ എത്തുമോ എന്നു സംശയിക്കുന്നുണ്ട്. ഇതിനാല്‍ വിട്ടുമാറാത്ത പനി, തലവേദന എന്നിവയുണ്ടെങ്കില്‍ അമീബിക് മസ്തിഷ്‌കജ്വരവും സംശയിക്കണമെന്നാണ് ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദേശം. രോഗ സാധ്യതയുള്ളവരുടെ സാംപിള്‍ പരിശോധിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പഠനത്തില്‍ പ്രതീക്ഷസംസ്ഥാനത്തു അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാരണം ഐസിഎംആര്‍ നടത്തുന്ന പഠനത്തിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. വിവരശേഖരണം 11നു പൂര്‍ത്തിയായി. കുളങ്ങള്‍ ഉള്‍പ്പെടെ ഒരേ ഉറവിടം ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്കു മാത്രം രോഗം വരുന്നതിന്റെ കാരണമാണു പഠനത്തിലൂടെ അന്വേഷിക്കുന്നത്. മൂക്കിനകത്തു വെള്ളം കയറ്റുന്നതുള്‍പ്പെടെ ആളുകള്‍ ജലം ഉപയോഗിക്കുന്ന രീതികള്‍ രോഗത്തിനു കാരണമാകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
