ശബരിമയലില്‍ മാല ഊരിയവരോട് മാപ്പ് ചോദിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തില്‍ ചെറിയ പ്രശ്‌നം ഉണ്ടാകുകയായിരുന്നു. ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങള്‍ പൊതു നന്മ കരുതി കര്‍ശനമാക്കിയേ പറ്റൂ.

author-image
Biju
New Update
jayakumar

തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവര്‍ത്തിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാര്‍ പറഞ്ഞു. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്. 

തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തില്‍ ചെറിയ പ്രശ്‌നം ഉണ്ടാകുകയായിരുന്നു. ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങള്‍ പൊതു നന്മ കരുതി കര്‍ശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ദിവസങ്ങളില്‍ മാത്രം ഭക്തര്‍ ശബരിമലയിലേക്ക് വരണം. എല്ലാ ഭാഷകളിലും പരസ്യം നല്‍കും. മുന്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങള്‍ പ്രായോഗിക തലത്തില്‍ വന്നില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കില്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്.