നടൻ ധർമ്മജൻ ബോൾഗാട്ടി മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ വളരെ ഗുരുതരമായുള്ള തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടനും കോൺഗ്രസ് നേതാവുമായ ധർമ്മജനെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്.
വനിതാ മാധ്യമ പ്രവർത്തകയോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവരെ അപമാനിച്ചുകൊണ്ട് സംസാരിച്ചത് തെറ്റാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യുന്നത് ഒരേ കാര്യമാണ്. മാധ്യമപ്രവർത്തകർക്ക് അവരുടെ കാര്യങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ട്. അതിന് മറുപടി പറയാൻ ഉണ്ടങ്കിൽ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നും സതീശൻ കൂട്ടിച്ചേർത്തു.
ന്യൂസ് 18 കേരളം വാർത്ത അവതാരക അപർണാ കുറിപ്പിനോടാണ് ധർമ്മജൻ ബോൾഗാട്ടി മോശമായ പരാമർശം നടത്തിയത്. താര സംഘടന അമ്മക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ പറഞ്ഞു. അമ്മ സംഘടനയിൽ ശുദ്ധികലശം നടത്തിയാൽ കേരളം നന്നാകുമോ എന്നും ധർമ്മജൻ ചോദിച്ചു. ലൈംഗിക ആരോപണത്തെ തുടർന്ന് ‘അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിനോട് ചാനലിൽ പ്രതികരിക്കുകയായിരുന്നു ധർമ്മജൻ.
‘അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ല. സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ആരോപണങ്ങൾ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ’- ധർമജൻ പറഞ്ഞു.