/kalakaumudi/media/media_files/2025/06/04/mEhsi9WtC84soLowpFTr.jpeg)
തൃക്കാക്കര: അനാവശ്യമായ സാങ്കേതികത്വങ്ങൾ പറഞ്ഞ് വ്യവസായത്തിനുള്ള അനുമതികൾ നിഷേധിക്കുന്ന സമീപനം ശരിയല്ലെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ബോർഡ് ചെയർമാൻ കൂടിയായ കളക്ടർ. നിയമാനുസൃതം അനുമതി നൽകാൻ സാധിക്കുന്നവയാണെങ്കിൽ എത്രയും വേഗം അനുമതി നൽകണമെന്നും വിവിധ വകുപ്പ് മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകി. കെ. സ്വിഫ്റ്റിൽ അപേക്ഷ നൽകിയ സംരംഭകർ കെ. സ്മാർട്ടിലും അപേക്ഷ നൽകണം എന്ന് തദ്ദേശ സ്ഥാപനങ്ങൾ നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സ്വിഫ്റ്റ്മായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനാണ് സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിച്ചിട്ടുള്ളത്. കെ. സ്വിഫ്റ്റിലൂടെ ലഭിക്കുന്ന മൂന്നര വർഷം കാലാവധിയുള്ള ഇൻ പ്രിൻസിപ്പൽ അപ്രൂവൽ സർട്ടിഫിക്കറ്റ് കെട്ടിട അനുമതി, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എന്നിവക്ക് പകരമായി ഉപയോഗിക്കാൻ കഴിയുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് പറഞ്ഞു.യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം അഡീഷണൽ ഡയറക്ടർ അനീഷ് മാനുവൽ, കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടോം തോമസ്, വിവിധ വകുപ്പ് മേധാവികൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.