കോഴിക്കോട്: വടകരയില്‍ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നത്.
സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടിലാണ് ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് തള്ളിയത്. ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം.
വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്.അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.