തിരുവനന്തപുരം: കഞ്ചാവ് വില്‍പന പൊലീസില്‍ അറിയിച്ചതിന് പോത്തന്‍കോട് ലഹരിമാഫിയ സംഘം സഹോദരന്മാരായ യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാട്ടായിക്കോണം അരിയോട്ടുകോണത്ത് നടന്ന സംഭവത്തില്‍ പട്ടാരി സ്വദേശികളായ രതീഷ്, രജനീഷ് എന്നിവര്‍ക്കു പരിക്കേറ്റു.
രതീഷും രജനീഷും നടത്തുന്ന പശു ഫാമിന്റെ സമീപത്ത് ലഹരി ഉപയോഗവും വില്‍പനയും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിവരം പോത്തന്‍കോട് പൊലീസില്‍ അറിയിച്ചിരുന്നു. ഇതറിഞ്ഞ് അക്രമികള്‍ രജനീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. ഓടി പൊലീസ് സ്‌റ്റേഷനില്‍ പോയി വീണ്ടും പരാതി നല്കിയപ്പോള്‍ അക്രമികള്‍ക്കെതിരെ നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിനു ശേഷം ഫാമിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രജനീഷിനേയും സഹോദരന്‍ രതീഷിനേയും ക്രൂരമായി ആക്രമിച്ചത്.
പരാതി നല്‍കിയ വിവരം പൊലീസില്‍നിന്നു ചോര്‍ന്നതാണ് ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നതായി യുവാക്കാള്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ കൂടി ഉള്‍പ്പെട്ട എട്ടോളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ ഈ സഹോദരങ്ങളെ വെട്ടിയത്. വെട്ടേറ്റ രതീഷിന്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്.