'വൈറല്‍ ആവാന്‍ എന്ത് നെറികേടും; യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ': ഭാഗ്യലക്ഷ്മി

വിഡിയോ പങ്കുവച്ച സ്ത്രീയും സോഷ്യല്‍ മീഡിയയിലൂടെ അയാളെ തെറി വിളിച്ചവരും ആ മരണത്തിന് ഉത്തരവാദികളാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

author-image
Biju
New Update
a

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. വിഡിയോ പങ്കുവച്ച സ്ത്രീയും സോഷ്യല്‍ മീഡിയയിലൂടെ അയാളെ തെറി വിളിച്ചവരും ആ മരണത്തിന് ഉത്തരവാദികളാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

''ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

''ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?'' എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധിയ്ക്ക് നീതി കിട്ടണം. ഇതില്‍ ഒന്ന് പോലും നഷ്ടമായാല്‍ അത് നീതിയല്ല സമൂഹത്തിന്റെ പരാജയമാണ് എന്ന് മറ്റൊരു കുറിപ്പില്‍ ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

''ഒരാളുടെ നിരപരാധിത്തം തെളിയിക്കാന്‍ / വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.'' എന്നും അവര്‍ പറയുന്നു.

''കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്. വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന്‍ പോയി'' എന്നും ഭാഗ്യലക്ഷ്മി പറയുന്നു.