പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ യൂണിയൻ നേതാവിനെ തിരഞ്ഞടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻറെതാണ് ഉത്തരവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ നേതാവിനെതിരെയാണ് നടപടി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ നേതാവായ കെ എൻ അശോക് കുമാറിന് പ്രിസൈഡിങ് ഓഫീസറുടെ ചുമതല നൽകിയിരുന്നു. സംഘടനാ സെക്രട്ടറിയെന്ന നിലയിൽ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ പേരിലാണ് നടപടി. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
സ്വന്തം പേരിൽ രാഷ്ട്രീയ പ്രസ്താവന അച്ചടിച്ചിറക്കിയ ഒരാൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പ്രധാന ചുമതലയിലിരിക്കുന്നത് തെറ്റാണെന്നും ഇത്തരത്തിൽ പരസ്യപ്രസ്താവന നടത്തിയ ഒരാളെ ആ പദവിയിൽ നിന്ന് മാറ്റണമെന്നുമായിരുന്നു ബിജെപിയുടെ പരാതിയിൽ ആരോപിച്ചിരുന്നത് . പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷനും പെരുമാറ്റ ചട്ട ചുമതലയുള്ള അസിസ്റ്റന്റ് കലക്ടറും അശോക് കുമാറിൻറെ വാദം കേട്ടിരുന്നു. ഈ വാദം തള്ളിയാണ് പ്രിസൈഡിങ് ഓഫീസർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തതിരിക്കുന്നത്.