ഇടുക്കി: വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് പ്രതിദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.
2333.72 അടിയായിരുന്ന വ്യാഴാഴ്ച രാവിലെ വരെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായിട്ടും വെള്ളിയാഴ്ച ജലനിരപ്പ് 2333.10 ലേക്ക് താഴ്ന്നു. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം.
വേനൽക്കാലത്ത് കേന്ദ്രവിഹിതമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭിച്ചിരുന്നു. മഴയെത്തിയതിനാൽ മെയ് അവസാനത്തോടെ ഇത് തിരികെ നൽകാൻ തുടങ്ങിയതിനാലാണ് ഉത്പാദനം കൂട്ടിയതെന്നാണ് കെഎസ്ഇബി പറഞ്ഞു. 2022 ൽ 40 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു.
മഴ ശക്തമായതോടെ റൂൾ കർവ് പാലിക്കാൻ രണ്ട് തവണ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായി. 32 ശതമാനത്തിലധികം വെള്ളം ഇപ്പോൾ ഇടുക്കിയിലുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 22.5 ശതമാനമാണുണ്ടായിരുന്നത്.