/kalakaumudi/media/media_files/2025/07/15/whatsapp-im-2025-07-15-16-35-42.jpeg)
തൃക്കാക്കര: പ്രമുഖ തൊറാസിക് സർജൻ ഡോ. നാസർ യൂസുഫിന് എച്ച് ഡി വരുദ്കർ അവാർഡ് ലഭിച്ചു. മുപ്പതുവർഷമായി ഇന്ത്യയിലെ തൊറാസിക് സർജറി രംഗത്ത് ഇദ്ദേഹം നടത്തിയ സേവനങ്ങൾ കണക്കിലെടുത്താണ് ഇദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തത്. 2020-ൽ ഒരു കോവിഡ് ബാധിതൻറെ ശ്വാസകോശത്തിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി ക്കൊണ്ടാണ് ഡോ. നാസർ യൂസുഫ് വൈദ്യശാസ്ത്ര ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇങ്ങനെ ശസ്ത്രക്രിയ നടത്തി വിജയിച്ച ഇന്ത്യയിലെ ആദ്യ തൊറാസിക് സർജനാണിദ്ദേഹം. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2023 ൽ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.നാഷണൽ കോളേജ് ഓഫ് ചെസ്‌റ്റ് ഫിസിഷ്യൻസ് (ഇന്ത്യ), ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജി, ട്യൂബർ കുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, തൊറാസിക്ക് എൻഡോസ്കോപ്പി സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ നിരവധി സംഘടനകൾ ഇദ്ദേഹത്തെ പുരസ്‌കാരങ്ങൾ നല്‌കി ആദരിച്ചിട്ടുണ്ട്. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . നിലവിൽ കൊച്ചി സൺ റൈസ് ആശുപത്രിയിലും കോഴിക്കോട് ചെസ്‌റ്റ് ആശുപത്രിയിലും ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.യുണൈറ്റഡ് അക്കാദമി ഓഫ് ബ്രോങ്കോ പൾമണറി മെഡിസിൻ ഇന്ത്യ ഖാസിയാബാദിൽ സംഘടിപ്പിച്ച ബ്രോങ്കോ പൾമനറി വേൾഡ് കോൺഗ്രസിൽ വെച്ച് അവാർഡ് നാഷണൽ മെഡിക്കൽ കമ്മിഷൻ ചെയർമാൻ ഡോ. ബി.എൻ ഗംഗാധരനും നീതി ആയോഗ് മെമ്പർ ഡോ. വി.കെ. പോളും ചേർന്ന് സമ്മാനിച്ചു.