/kalakaumudi/media/media_files/2025/12/24/sabariiii-kanikka-2025-12-24-10-59-26.jpg)
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ച താൽകാലിക ജീവനക്കാരനെ ദേവസ്വം വിജിലൻസ്പിടികൂടി .
ജോലിക്കിടയിൽ 23,130 രൂപയാണ് മോഷ്ടിച്ചത് .
തൃശൂർ വെമ്പല്ലൂർ സ്വദേശി കെ ആർ രതീഷാണ് പിടിയിലായത്.
സന്നിധാനം പൊലീസ് കേസെടുത്തിട്ടുണ്ട് .
തിങ്കളാഴ്ച ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്.
കാണിക്ക വേർതിരിക്കുമ്പോൾ ധരിക്കാനായി കൊടുത്ത തുണി കൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500ന്റെ ആറു നോട്ടുകൾ ഒളിപ്പിച്ചത്.
തുടർന്ന് ദേവസ്വം വിജിലൻസ് ഇയാൾ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോൾ 20,130 രൂപ കൂടി കണ്ടെത്തി.
നോട്ടുകൾ ചുരുട്ടി ഗുഹ്യഭാഗ്യത്തുവെച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
മുന്നൂറിലധികം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിന് സന്നിധാനത്തോട് ചേർന്നുള്ള രണ്ട് ഭണ്ഡാരങ്ങളിലായി നിയമിച്ചിരിക്കുന്നത്.
ഇതിൽ 200 പേരോളം താത്കാലിക ജീവനക്കാരാണ്.
24 മണിക്കൂറും കാമറ നിരീക്ഷണവും പൊലീസ് കാവലും വിജിലൻസ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം.
ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് കടത്തിവിടൂ.
ഇതെല്ലാം നിലനിൽക്കെയാണ് നോട്ടുകൾ അതിവിദഗ്ധമായി പുറത്തേയ്ക്ക് കടത്തിയത്.
അതിനിടെ, മാളികപ്പുറം മേൽശാന്തി മഠത്തിനോട് ചേർന്ന് അരിച്ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നിടത്ത് നിന്ന് ദേവസ്വം വിജിലൻസ് 64,354 രൂപ കണ്ടെത്തി.
ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്.
വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്നയിടമാണ് ഇത്.
കാണിക്കയായി വീഴുന്ന തുക ആരോ ശേഖരിച്ച് ചാക്കുകെട്ടുകൾക്കിടയിൽ സൂക്ഷിച്ചതാകാമെന്നാണ് വിജിലൻസിന്റെ നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
