ep jayarajan facebook post against k sudhakaran on high court verdict
കണ്ണൂർ: വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. ഹൈകോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.തോക്കും പണവും തന്ന് തന്നെ കൊല്ലാനയച്ചത് കെ. സുധാകരൻ ആണെന്ന് കേസിൽ പിടിയിലായ രണ്ട് പ്രതികളും മൊഴി നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അതനുസരിച്ച് പോലീസ് എഫ്ഐആർ ഇട്ടെങ്കിലും അന്നത്തെ കേന്ദ്ര ഭരണം ഉപയോഗിച്ച് കേസ് വിഭജിച്ച് രണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ഇ.പി ജയരാജനെ കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സുധാകരനെ കുറ്റവിമുക്തനാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ല. ഈ സംഭവത്തിൽ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തതും പ്രതികളെ തോക്ക് കൊടുത്ത് അയച്ചതുമെല്ലാം സുധാകരനാണ്. ഈ വിധിയുടെ പേരിൽ മാത്രം ഇല്ലാതാകുന്നതല്ല സുധാകരന്റെ കളങ്കം -ജയരാജൻ പറഞ്ഞു. പോസ്റ്റിനൊപ്പം അന്നത്തെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കും. ഇതിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തും. ഈ കേസിലും അതാണ് സംഭവിച്ചത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണം.
എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു. അതനുസരിച്ച് പോലീസ് എഫ്ഐആർ ഇട്ടതുമാണ്. പക്ഷെ, അന്നത്തെ കേന്ദ്ര ഭരണം ഉപയോഗിച്ച് കേസ് വിഭജിച്ച് രണ്ടാക്കി.നേരിട്ട് കുറ്റകൃത്യം നടത്തിയ രണ്ട് പേരെ വിചാരണ നടപടികൾക്ക് ശേഷം കോടതി ശിക്ഷിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഗൂഢാലോചന കുറ്റത്തിന് സുധാകരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്ന് എന്ന നിലയിൽ തിരുവനന്തപുരത്ത് സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അങ്ങനെയാണ് തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷം സുധാകരനെ പ്രതിയാക്കി സെഷൻസ് കോടതി കേസ് എടുത്തത്.
ആ കേസിലാണ് ഇപ്പോൾ ഹൈക്കോടതി സുധാകരനെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷനൊ എൻ്റെ അഭിഭാഷകനൊ തെളിവുകൾ ഹാജരാക്കുന്നതിൽ വല്ല വീഴ്ചയുമുണ്ടായൊ എന്നറിയില്ല.
ഏതായാലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ല. ഈ സംഭവത്തിൽ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തതും പ്രതികളെ തോക്ക് കൊടുത്ത് അയച്ചതുമെല്ലാം സുധാകരനാണ്.