/kalakaumudi/media/media_files/2025/06/18/image_search_1750249373872-81a4994f.jpg)
കൊല്ലം : ഇ.എസ്.ഐ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് കൊട്ടിയത്ത് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഇ.എസ്.ഐ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. പോളയത്തോടുളള ഇ.എസ്.ഐ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇ.എസ്.ഐ ക്ക് സ്ഥലം സ്വന്തമായുളള കൊട്ടിയത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള നിര്‍ദ്ദേശം യോഗം ചര്‍ച്ച ചെയ്തു. കാലപ്പഴക്കം ചെന്ന എല്ലാ ക്വാര്‍ട്ടേഴ്സുകളും പൊളിച്ച് പുതിയത് നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി 126 ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ച് നീക്കുവാനുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സ്വന്തമായി കെട്ടിടമില്ലാത്ത വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കാന്‍ ധാരണയായി. ഡിസ്പെന്‍സറികളുടെ ഐ.പി എണ്ണവും ഇ.എസ്.ഐ കോര്‍പ്പറേഷന്‍റെ കണക്കു പ്രകാരമുളള ഐ.പി എണ്ണവും തമ്മിലുളള വ്യത്യാസത്തിന്‍റെ കാരണം എന്താണെന്ന് പരിശോധിച്ച് പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചു. ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍ ധന്വന്തരി സോഫ്റ്റ്വയര്‍ ഭരണപരമായ എല്ലാ മേഖലകളിലും ഉപയോഗിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം എല്ലാ ഡിസ്പെന്‍സറികളിലും ലഭ്യമാക്കുവാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഇ.എസ്.ഐ സിവില്‍ വിഭാഗം ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തി കെട്ടിടങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികൾ ക്യത്യമായി ചെയ്യുവാനുളള നിര്‍ദ്ദേശം സമര്‍പ്പിക്കുവാനും യോഗത്തില്‍ ധാരണയായി. ഇ.എസ്.ഐ ഡിസ്പെന്‍സറികളിലെ ഡോക്ടറന്മാരുടെയും ഇതര വിഭാഗം ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വിഷയം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരും. ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മതിയായ സൗകര്യങ്ങള്‍ സജ്ജമാക്കിയും മാനവ വിഭവശേഷി വര്‍ദ്ധിപ്പിച്ചും ഇന്‍ഷ്വറന്‍സ് ആനുകൂല്യമുളളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തണമെന്നും യോഗത്തിൽ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.