മുനമ്പത്തേത് വഖഫ് ഭൂമിയല്ല, ഇഷ്ടദാനം കിട്ടിയതെന്ന് ഫാറൂഖ് കോളേജ്

മുനമ്പം ഭൂമി തര്‍ക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഹിയറിങ് അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Prana
New Update
waqf board

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും കോളേജിന് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്. മുനമ്പം ഭൂമി തര്‍ക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഹിയറിങ് അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ തങ്ങളുടെ പക്കലുള്ള ഭൂരേഖകള്‍ കമ്മിഷന് മുമ്പാകെ കൈമാറിയിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാല്‍ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂര്‍ണ അധികാരം തങ്ങള്‍ക്കുണ്ടെന്നു ഫാറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്. വഖഫ് ബോര്‍ഡ് ഇക്കാര്യം കമ്മിഷനെ അറിയിക്കും. വഖഫ് ബോര്‍ഡിനെ കൂടാതെ സര്‍ക്കാരും ഈ വിഷയത്തില്‍ അവരുടെ നിലപാട് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. ഇവരുടെ നിലപാട് കൂടി വ്യക്തമായാല്‍ അടുത്ത മാസം ആദ്യം തന്നെ ഹിയറിങ് ആരംഭിക്കാനാണ് കമ്മിഷന്റെ തീരുമാനം.
മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് മൂന്ന് മാസത്തെ കാലാവധിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍ തന്നെ ഹിയറിങ് പൂര്‍ണമാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനാണ് കമ്മിഷന്റെ നീക്കം.

farooq college Munambam land