കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ ഫാസ്റ്റ്ഫുഡ് സ്ഥാപന ജീവനക്കാരന് മർദ്ദനമേറ്റു. എറണാകുളം എം.ജി റോഡിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിലെ മാനേജർ രാമേശ്വരം മുണ്ടംവേലി സൗദി സ്വദേശി ജോഷ്വായ്ക്കാണ് (30) മർദ്ദനമേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: എറണാകുളം മഹാരാജ് കോളേജ് ഗ്രൗണ്ടിലെ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന നാല് കുട്ടികൾ ഇന്നലെ ഉച്ചയ്ക്ക് ഇവിടെ ഭക്ഷണം കഴിക്കാനെത്തി. ബർഗർ നൽകിയപ്പോൾ ചിക്കൻ സ്ട്രിപ്പ് കുറവാണെന്ന് പറഞ്ഞ് കുട്ടികൾ തർക്കിച്ചു. തുടർന്നുള്ള വാക്കേറ്റത്തിനിടെ കുട്ടികൾ ബഹളം കൂട്ടുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ജോഷ്വാ ഇതിനെ എതിർത്തപ്പോൾ കുട്ടികൾ ഫോൺ ചെയ്തതു പ്രകാരം എത്തിയ നാലംഗ സംഘമാണ് മർദ്ദിച്ചത്. ഇവർ ജോഷ്വായുടെ കൈ പിടിച്ചു തിരിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് അകത്തിട്ട് പൂട്ടിയ ശേഷമാണ് മർദ്ദിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. അതേസമയം ഭക്ഷണത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചിരിക്കുന്ന വിവരമറിഞ്ഞ് ഭക്ഷണശാലയിലെത്തിയപ്പോൾ മാനേജരുടെ നേതൃത്വത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന തൃശൂർ പുത്തൻചിറ സ്വദേശിയുടെ പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
