തൊടുപുഴയില്‍ നാലര വയസുകാരനായ ഷെഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവാണ് വിധിച്ചത്. ഇയാള്‍ക്ക് അന്‍പതിനായിരം രൂപ പിഴയും ചുമത്തി. രണ്ടാം പ്രതി രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം കഠിനതടവുമാണ് ശിക്ഷ. ഇടുക്കി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് അതിക്രൂരമായാണ് ഷെഫീഖിനെ ഉപദ്രവിച്ചത്. കുറ്റകൃത്യം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. മെഡിക്കല്‍ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, വധശ്രമം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2013 ജൂലായിലാണ് നാലരവയസ്സുകാരന്‍ ഷെഫീഖ്, അച്ഛന്‍ കുമളി ഒന്നാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെയും രണ്ടാനമ്മ അനീഷയുടെയും ക്രൂരമര്‍ദനത്തിന് ഇരയായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. ഇതോടെ താന്‍ ആരാണെന്നുപോലും തിരിച്ചറിയാനാകാതെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം. മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് രണ്ടാം പ്രതിയുടെ മാതാവ് മൊഴി നല്‍കിയിരുന്നു.
കേസില്‍ മെഡിക്കല്‍ തെളിവാണ് ഏറ്റവും നിര്‍ണായകമായത്. കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും കട്ടിലില്‍നിന്ന് തനിയെ വീണാണ് പരിക്കുകളുണ്ടായതെന്നും ദേഹത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമുള്ള വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍, അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് ഇതിനെല്ലാം വിരുദ്ധമാണ്. കുട്ടിക്ക് കൈ എത്താത്തയിടങ്ങളില്‍പ്പോലും പൊള്ളലുണ്ടെന്നാണ് വിവരം. ഇതെല്ലാം പ്രതികളുടെ കുരുക്ക് മുറുക്കി.
സംഭവത്തിനുശേഷം ഷെഫീഖ് വര്‍ഷങ്ങളായി അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റില്‍ ജഡ്ജി ആഷ് കെ.ബാല്‍ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.