കേരളാ ഹൈക്കോടതി ഉത്തരവ്; എന്താണ് വാടക ഗര്‍ഭധാരണം, എങ്ങനെ?

സ്ത്രീകള്‍ക്ക് 23 മുതല്‍ 50 ഉം പുരുഷന് 26 മുതല്‍ 55 വയസുമാണ് വാടക ഗര്‍ഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തില്‍ 51 തികയുന്നതിന്റെ തലേന്നു വരെ ഇതിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചയ്ക്കകം ഹര്‍ജിക്കാര്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിച്ചു.

author-image
Biju
New Update
dryht

കൊച്ചി: വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരില്‍ ഇതിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാരാണ് വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീകള്‍ക്ക് 23 മുതല്‍ 50 ഉം പുരുഷന് 26 മുതല്‍ 55 വയസുമാണ് വാടക ഗര്‍ഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തില്‍ 51 തികയുന്നതിന്റെ തലേന്നു വരെ ഇതിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചയ്ക്കകം ഹര്‍ജിക്കാര്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിച്ചു. സ്‌കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനത്തീയതി. അതിനാല്‍ പ്രായപരിധി കഴിഞ്ഞെന്നു വിലയിരുത്തി സറോഗസി ബോര്‍ഡ് അനുമതി നിഷേധിച്ചു.

ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ജനനത്തീയതി 1978 ജൂണ്‍ 21 ആണ്. ബോര്‍ഡ് ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കി. സ്‌കൂള്‍ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖ പരിശോധിച്ച് അനുമതി നല്‍കണമെന്നതടക്കമുള്ള ആവശ്യമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രായം കണക്കാക്കാന്‍ സ്‌കൂള്‍ രേഖയെ പരിഗണിക്കാനാകൂവെന്ന് ഡിവിഷന്‍ ബെഞ്ചും വിലയിരുത്തി.

അതേസമയം 51 ആകുന്നതിന് മുന്‍പുള്ള മുഴുവന്‍ കാലയളവും ഉള്‍പ്പെടുന്നതാണ് 50 വയസു പരിധിയെന്ന് വിലയിരുത്തി അപ്പീല്‍ അനുവദിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്നതാണെന്നും അത് ദുര്‍ഗ്രഹമാകേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

2005 ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തില്‍ ആദ്യമായി ആദ്യത്തെ വാടക ഗര്‍ഭപാത്രത്തില്‍നിന്ന് കുഞ്ഞു പിറന്നത്. 40 കഴിഞ്ഞ കൊച്ചി സ്വദേശികളായ ദമ്പതികളിലായിരുന്നു പരിക്ഷണം. ഗര്‍ഭ പാത്രത്തിന് തകരാറുള്ള ഇവര്‍ക്ക് വേണ്ടി പ്രസവിക്കാന്‍ മറ്റൊരു സ്ത്രീയെ കണ്ടെത്തി ദമ്പതികളുടെ ബീജവും അണ്ഡവും ശേഖരിച്ച് ഭ്രൂണത്തെ വാടക മാതാവില്‍ നിക്ഷേപിച്ചു. ആദ്യം പരാജയപ്പെട്ടെങ്കിലും പരീക്ഷണം പിന്നീട് വിജയിക്കുകയും പ്രസവ ശേഷം യുവതി കുഞ്ഞിനെ ദമ്പതിമാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഗുജറാത്തിലെ ആനന്ദ് നഗരമാണ് ഇന്ത്യയില്‍ വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത്

എന്താണ് വാടക ഗര്‍ഭധാരണം ?

ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രം ഗര്‍ഭ ധാരണത്തിനും പ്രസവത്തിനുമായി നല്‍കുക വഴി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കുവാന്‍ സൗകര്യമൊരുക്കുന്നതാണ് വാടക ഗര്‍ഭധാരണം. വാടക ഗര്‍ഭധാരണത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്

1. ട്രഡിഷണല്‍ സറഗേറ്റ്സ്

പങ്കാളികള്‍ തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാനായി ഒരു സ്ത്രീയെ കണ്ടെത്തുകയും അവരില്‍ അച്ഛനാകേണ്ട വ്യക്തിയുടെ ബീജം നിക്ഷേപിയ്ക്കുകയും ചെയ്യും. ഇവര്‍ ഗര്‍ഭം ധരിച്ച് ദമ്പതികള്‍ക്കായി കുഞ്ഞിനെ പ്രസവിച്ചു നല്‍കും. ഇങ്ങനെ ചെയ്യുമ്പോള്‍ കുഞ്ഞിന്റെ ജൈവ അമ്മ പ്രസവിച്ച സ്ത്രീ ആയിരിക്കും. കാരണം പുരുഷന്റെ ബീജത്തില്‍ ഇവരുടെ അണ്ഡമാണ് കലരുന്നത്.

2. ജെസ്റ്റേഷണല്‍ സറഗേറ്റ്സ്

ദമ്പതികളില്‍ നിന്ന് തന്നെ ബീജവും അണ്ഡവും ശേഖരിച്ച് വാടക ഗര്‍ഭധാരണം നടത്തുന്ന രീതിയാണിത്. ഐ വി എഫ് വഴി അമ്മയുടെ അണ്ഡം ശേഖരിച്ച് അച്ഛന്റെ ബീജവുമായി യോജിപ്പിച്ച് വാടക ഗര്‍ഭധാരണത്തുനുവേണ്ടി കണ്ടെത്തിയ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. വാടക ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് ഗര്‍ഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാല്‍ തന്നെ ഇത്തരം അമ്മമാരെ ഗര്‍ഭവാഹകര്‍ എന്നാണ് വിളിക്കുന്നത്. ഭ്രൂണത്തെ നിര്‍ദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബില്‍ വെച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന് പ്രസവിക്കുന്ന സ്ത്രീയുടെ ജനിതക ഘടകങ്ങളുമായി സാമ്യമുണ്ടാകില്ല. അതിനാല്‍ അണ്ഡം നല്‍കിയ സ്ത്രീയായിരിക്കും കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ. ദമ്പതികള്‍ക്ക് തന്നെ കുഞ്ഞിന്റെ യഥാര്‍ത്ഥ അച്ഛനും അമ്മയും ആകാന്‍ സാധിയ്ക്കുമെന്നതിനാല്‍ ട്രഡിഷണല്‍ രീതിയേക്കാള്‍ സ്വീകാര്യമാണ് ജെസ്റ്റെഷണല്‍ സറഗേറ്റ്സ്.

വാടക ഗര്‍ഭധാരണത്തിന്റെ അഞ്ച് ഘട്ടങ്ങള്‍

ഘട്ടം 1: ഐവിഎഫിലൂടെ ബീജസങ്കലനം ചെയ്ത് ഭ്രൂണങ്ങള്‍ സൃഷ്ടിക്കുക. ഇതിനായി ദമ്പതികള്‍ അവരുടെ അണ്ഡവും ബീജവും വിഇ ക്ലിനിക്കില്‍ നല്‍കണം. സങ്കലനത്തിനു ശേഷം ഭ്രൂണങ്ങളെ ക്ലിനിക്കില്‍ത്തന്നെ ശീതീകരിച്ച് സൂക്ഷിക്കും. എത്ര അണ്ഡങ്ങള്‍ എടുക്കുന്നോ അത്രയും ഭ്രൂണങ്ങളെ ഉണ്ടാക്കാന്‍ സാധിക്കും.

ഘട്ടം 2: വാടക ഗര്‍ഭപാത്രം കണ്ടുപിടിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിന് നിയമപരമായി നിരവധി നിയന്ത്രണങ്ങളുണ്ട്. ഏജന്‍സികളുടെ സഹായം ഈ ഘട്ടത്തില്‍ ലഭ്യമാണ്.

ഘട്ടം 3: ഗര്‍ഭം സ്വീകരിക്കുന്നതാണ് മൂന്നാമത്തെ ഘട്ടം, ബീജസങ്കലനത്തിലൂടെ അനേകം ഭ്രൂണങ്ങളെ സൃഷ്ടിക്കും. അതില്‍ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് വാടക ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. മറ്റുള്ള ഭ്രൂണങ്ങളെ വീണ്ടും ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി ശീതികരിച്ച് സൂക്ഷിക്കും. വാടക അമ്മ ഇതിനായി ചില പ്രത്യുല്‍പാദന ചികിത്സകള്‍ക്ക് വിധേയയാവും.

ഘട്ടം 4 : ഗര്‍ഭസ്ഥശിശു സംരക്ഷണമാണ് നാലാമത്തെ ഘട്ടം. അത് വാടകഗര്‍ഭധാരണത്തിനേല്‍പ്പിച്ച മാതാപിതാക്കളുടേയോ ഏജന്‍സികളുടേയും കൂടി ഉത്തരവാദിത്തമാണ്.

ഘട്ടം 5 : കുഞ്ഞിന്റെ ജനനമാണ് അവസാന ഘട്ടം. ദമ്പതികള്‍ക്ക് പ്രസവസമയത്ത് കുഞ്ഞിനെ കാണാനും, വാടക അമ്മയുടെ കൂടെ നില്‍ക്കാനുമുള്ള അവസരമുണ്ടാവും. പ്രസവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.

വാടക ഗര്‍ഭധാരണം: ഇന്ത്യന്‍ നിയമം പറയുന്നതെന്ത്?

പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണം നിരോധിക്കുന്ന വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016 ല്‍ ലോക്സഭ പാസാക്കിട്ടുണ്ട് .ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നവര്‍ വാങ്ങാന്‍ പാടില്ലെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇപ്പോള്‍ പാസാക്കിയ ബില്ലനുസരിച്ച് നിയമപരമായി അഞ്ചോ അതിലധികമോ വര്‍ഷം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായി സ്വന്തം കുഞ്ഞായി ദമ്പതിമാര്‍ക്ക് പരിഗണിക്കാം. വിവാഹിതരല്ലാത്ത പങ്കാളികള്‍, പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, ഏകരക്ഷിതാക്കള്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവര്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. ഒരാള്‍ക്ക് ഒരു തവണയേ ഗര്‍ഭപാത്രം നല്‍കാനാവൂ. പ്രവാസി ഇന്ത്യന്‍ വനിതകള്‍ക്കും വിദേശികള്‍ക്കും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാനാവില്ല. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി ദമ്പതിമാര്‍ക്ക് ഇന്ത്യയില്‍ നിന്ന് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം.

ഉത്തരവിന് മുമ്പുള്ള നിയമം

കുറഞ്ഞത് 21 വയസ് പൂര്‍ത്തിയായിരിയ്ക്കണം. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

ഒരു കുഞ്ഞിനെങ്കിലും മുന്‍പ് ജനനം നല്‍കിയിട്ടുണ്ടാകണം. കാരണം, എങ്കില്‍ മാത്രമേ ഗര്‍ഭധാരണം, പ്രസവം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകൂ, മാത്രമല്ല, കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ കുഞ്ഞുമായി ഉണ്ടാകാവുന്ന വൈകാരികമായ അവസ്ഥയും അനുഭവിച്ചവരാകുന്നത് നല്ലതാണ്.

ഗര്‍ഭകാലം കഴിഞ്ഞ് കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് മാനസികാരോഗ്യ വിദഗ്ധരുടെ വിശദമായ കൗണ്‍സിലിംഗ് ലഭിച്ചിരിയ്ക്കണം.

ഗര്‍ഭധാരണം മുതല്‍ കുഞ്ഞിനെ കൈമാറുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് എഴുതി തയ്യാറാക്കിയ കരാറില്‍ ഒപ്പുവെയ്ക്കണം.

വാടക ഗര്‍ഭധാരണം നടത്താന്‍ തയ്യാറായ സ്ത്രീ പൂര്‍ണ ആരോഗ്യവതിയാണെന്ന് തെളിയിക്കാനുള്ള മെഡിക്കല്‍ പരിശോധനകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ട്.

ഇവര്‍ക്ക് സിഫിലിസ്, ഗൊണേറിയ, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള പകര്‍ച്ചവ്യാധികള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

മീസില്‍സ്, റുബെല്ല, ചിക്കന്‍ പോക്സ് പോലുള്ളവയ്ക്കെതിരെ പ്രതിരോധം ഉറപ്പാക്കണം

ഗര്‍ഭകാലത്തുടനീളം ആരോഗ്യത്തോടെയിരിക്കാന്‍ സാധിയ്ക്കും എന്ന് പരിശോധിച്ച് ബോധ്യപ്പെടണം

 

kerala highcourt