ദോഹ: മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്.ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖ നിരയെ പിന്തള്ളിയാണ് 24 കാരനായ ബ്രസീൽ സ്ട്രൈക്കറുടെ നേട്ടം.
മികച്ച വനിതാ താരമായി സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംതവണയാണ് മുന്നേറ്റനിരതാരം പുരസ്കാരം നേടുന്നത്.ഈ വർഷത്തെ ബാലൺ ദ്യോർ പുരസ്കാരവും താരത്തിനാണ്. സ്പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്. ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024 ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്. മികച്ച പുരുഷ ഗോൾ കീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിനാണ്. മൂന്നു വർഷത്തിനിടെ രണ്ടാം തവണയാണ് അർജന്റീന താരം ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്.
സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിനായി നടത്തിയ മിന്നും പ്രകടനമാണ് വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. റയലിന് ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളാണ് വിനീഷ്യസ് നേടിക്കൊടുത്തത്. ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടുന്ന ആറാം ബ്രസീൽ താരമാണ്. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് മുൻപ് ഫിഫയുടെ മികച്ച താരമായത്. 2007-ൽ കക്ക പുരസ്കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീൽ താരം നേട്ടം കൈവരിക്കുന്നത്. 24-കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരം കളിച്ചു. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തിൽനിന്ന് 96 ഗോളും നേടി. 13 കിരീടനേട്ടങ്ങളിൽ പങ്കാളിയായി.