കൊല്ലത്തെ പതിനഞ്ചുകാരന്റെ ആത്മഹത്യ: ദമ്പതിമാര്‍ അറസ്റ്റില്‍

കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. ദമ്പതിമാരെ ചവറയില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്.

author-image
Prana
New Update
arrested

കൊല്ലം കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ ദമ്പതിമാരെ ചവറയില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
ഡിസംബര്‍ ഒന്നാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് പ്രതികളായ ഗീതുമോളും ഭര്‍ത്താവ് സുരേഷും 15കാരനെ വീട്ടിലെത്തി മര്‍ദിച്ചിരുന്നു. പ്രതികളുടെ മകള്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചാണ് ഇരുവരും പതിനഞ്ചുകാരന്റെ വീട്ടിലെത്തി ചോദ്യംചെയ്തത്. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഗീതുമോള്‍ 15കാരന്റെ മുഖത്തടിക്കുകയുംചെയ്തു. ഇതിന്റെ മാനസികപ്രയാസത്തിലാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
2024 ഡിസംബര്‍ ഒന്നാം തീയതി ഉച്ചയോടെയാണ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ അമ്പലത്തില്‍ പോയ സമയത്തായിരുന്നു വിദ്യാര്‍ഥി കടുംകൈ ചെയ്തത്. ഇതിനുപിന്നാലെ സംഭവത്തില്‍ പ്രതികളായ ഗീതുമോളും സുരേഷും ഒളിവില്‍പോവുകയായിരുന്നു. ശാസ്താംകോട്ട എസ്.എച്ച്.ഒ. കെ.ബി. മനോജ്കുമാര്‍, എസ്.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ദമ്പതിമാരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

 

suicide student kollam Arrest