തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കരാര്‍ തൊഴിലാളി ജോയിക്കായി തിരച്ചില്‍ തുടരുന്നതിനിടെ പരസ്പരം കുറ്റപ്പെടുത്തി കോര്‍പറേഷനും റെയില്‍വെയും. തോടില്‍ മാലിന്യം കുന്നുകൂടിയതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് റെയില്‍വെ കുറ്റപ്പെടുത്തി. എന്നാല്‍, സ്റ്റേഷന്റെ ഭാഗം വൃത്തിയാക്കേണ്ടത് റെയില്‍വെ ആണെന്ന വാദമാണ് കോര്‍പറേഷന്‍ ഉയര്‍ത്തുന്നത്.
റെയില്‍വേയുടെ ഡ്രെയിനേജ്, കക്കൂസ് മാലിന്യങ്ങള്‍ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് തുറന്ന് വിട്ടിരിക്കുകയാണെന്നും മേയര്‍ ആരോപിച്ചു. നിയമത്തിന്റെ സഹായത്തോടെ ഇതിനെ നേരിടും. മാലിന്യ സംസ്‌കരണം എങ്ങനെ നടത്തുന്നുവെന്ന കാര്യത്തില്‍ രേഖാമൂലം റെയില്‍വേയോട് മറുപടി ആവശ്യപ്പെടുമെന്നും മേയര്‍ അറിയിച്ചു.
മറ്റൊരു വാദമാണ് റെയില്‍വെ ഉന്നയിക്കുന്നത്. 2015,2018,2022 വര്‍ഷങ്ങളില്‍ റെയില്‍വേ പാളത്തിന് കീഴെയുള്ള തോടിന്റെ ഭാഗം കോര്‍പറേഷനാണ് വൃത്തിയാക്കിയത്. എന്നാല്‍ 2023 ഈ പ്രവൃത്തി ചെയ്തത് റെയില്‍വേയാണ്. കോര്‍പറേഷനെ നിരവധി തവണ ഓര്‍മിപ്പിച്ചിട്ടും നടപടിയെടുത്തില്ല. അതിനാലാണ് റെയില്‍വേ കഴിഞ്ഞ വര്‍ഷം തോട് വൃത്തിയാക്കിയത്. ഈ വര്‍ഷം കോര്‍പറേഷനോട് തോട് വൃത്തിയാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കിയില്ല. അതോടെയാണ് കരാര്‍ കൊടുത്തതെന്നും റെയില്‍വെ പറയുന്നു.