/kalakaumudi/media/media_files/2025/12/17/fir-2025-12-17-07-46-38.jpg)
കൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തത്തിൽ ഇരുചക്രവാഹനങ്ങൾ നശിച്ചു. ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു.
ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പിൻഭാഗത്ത് കിടന്നിരുന്ന 15ഓളം സ്കൂട്ടറുകൾക്കും ബൈക്കുകൾക്കുമാണ് തീ പടർന്നത്. ഈ ഭാഗത്ത് ഇടയ്ക്കിടെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ട്. ഇന്നലെ രാവിലെ ജീവനക്കാരി തീയിട്ട് നിമിഷങ്ങൾക്കകമാണ് വാഹനങ്ങളിലേക്ക് പടർന്നത്. മിക്ക വാഹനങ്ങളിലും ഇന്ധനം ഉള്ളതിനാൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ അടുക്കാൻ ധൈര്യപ്പെട്ടില്ല. ക്ലബ്ബ്റോഡ് അഗ്നിശമന നിലയത്തിൽ നിന്ന് സേനാംഗങ്ങളെത്തി 40 മിനിറ്റ് ശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കിയത്.
20 കൊല്ലം വരെ പഴക്കമുള്ള ഇരുചക്ര വാഹനങ്ങൾ കൂട്ടത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും മയക്കുമരുന്നു കേസുകളിൽ പിടിച്ചെടുത്തവയും ഇതിലുണ്ട്. നാടോടി സംഘങ്ങളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ഉന്തുവണ്ടികളും ഇവിടെയാണ് ഇട്ടിരുന്നത്. സ്ഥലപരിമിതി മൂലം ഇരുചക്ര വാഹനങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അട്ടിയിട്ട നിലയിലായിരുന്നു. ക്ലബ്ബ്റോഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവത്തനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
