പിഎം ശ്രീ വിവാദത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്

കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുന്‍പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സമവായമായതിനാല്‍ മുന്നണി യോഗത്തില്‍ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല

author-image
Biju
New Update
pm shri

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലെ താല്‍ക്കാലിക പ്രശ്‌ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടത് ചോദ്യം ചെയ്യാന്‍ ആര്‍ജെഡി. സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കും. കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം ചര്‍ച്ചയാകും.

മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിക്കും. പിഎം ശ്രീയില്‍ നിന്ന് പിന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായത്. സിപിഎം- സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചര്‍ച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും. 

കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുന്‍പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സമവായമായതിനാല്‍ മുന്നണി യോഗത്തില്‍ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല. കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആര്‍ജെഡി ചോദ്യം ചെയ്‌തേക്കും. 

മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിക്കും. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നതിലെ ആശങ്കയും യോഗത്തില്‍ ഉന്നയിച്ചേക്കും. നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം നേതൃത്വം വിശദീകരിക്കും.

സിപിഐയുമായി നടന്ന തര്‍ക്കം തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗുണം ചെയ്തില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെടുത്ത സമീപനമാണ് പിഎം ശ്രീയില്‍ പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കിയത് എന്ന ചര്‍ച്ചയും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന ആഴ്ച പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉണ്ടാകും.