തിരുവനന്തപുരം : മുതലപ്പൊഴി തുറമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന 3 പേർ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പോലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സമീപകാലത്തായി അഞ്ചോളം മരണങ്ങളാണ് ബോട്ടപകടത്തിൽ മുതലപ്പൊഴിയിലുണ്ടായത്.