മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മൂന്ന് വർഷത്തെ വിലക്ക്. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരെ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സഞ്ജുവിനെ കേരളം ക്രിക്കറ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് അസോസിയേഷനെ അപമാനിക്കുന്ന തരത്തിൽസത്യവിരുദ്ധമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് ശ്രീശാന്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും അസോസിയേഷൻ തീരുമാനത്തിലെത്തി.
അസോസിയേഷന് എതിരായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്‌ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ടീമുകൾ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയതുകൊണ്ട് അവർക്കെതിരെ നടപടികൾ തുടരേണ്ടതില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം.