ഒറ്റയ്‌ക്കെങ്കില്‍ കൂടെക്കൂട്ടാം; അന്‍വറിനോട് കോണ്‍ഗ്രസ്

തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഒറ്റയ്ക്കു വന്നാല്‍ ഒപ്പംകൂട്ടാമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അന്‍വര്‍ തീരുമാനമെടുക്കുക

author-image
Biju
New Update
hjhj

നിലമ്പൂര്‍:പി.വി.അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും അതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ് തീരുമാനിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിച്ചുനില്‍ക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോര്‍ക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടു കണക്കിലെടുത്താണിത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന അന്‍വറിനെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അറിയിക്കും. ഈ മാസം 23നു അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. തൃണമൂലിന്റെ സംസ്ഥാന കണ്‍വീനറായ അന്‍വര്‍, പാര്‍ട്ടി ഉപേക്ഷിച്ച് യുഡിഎഫില്‍ ചേരാന്‍ തയാറാകുമോയെന്നാണ് അറിയേണ്ടത്. വി.എസ്.ജോയിയോടാണു താല്‍പര്യമെങ്കിലും യുഡിഎഫ് നിര്‍ത്തുന്ന ഏതു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അന്‍വര്‍ അറിയിച്ചിട്ടുണ്ട്. പകരം, ഉപതിരഞ്ഞെടുപ്പിനു മുന്‍പു മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം.

ദേശീയതലത്തില്‍ ഇന്ത്യാസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസും തൃണമൂലും ഒന്നിച്ചു നിന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തെറ്റിപ്പിരിഞ്ഞു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ലോക്‌സഭാ പോരില്‍ ബംഗാളില്‍ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി. 

തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഒറ്റയ്ക്കു വന്നാല്‍ ഒപ്പംകൂട്ടാമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അന്‍വര്‍ തീരുമാനമെടുക്കുക. നിലമ്പൂര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്‍വര്‍ ഒരുതരത്തിലുള്ള സമ്മര്‍ദവും ചെലുത്തുന്നില്ലെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെയോ വി.എസ്.ജോയിയെയോ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്.

p v anwar