ആദിവാസികളെ ചുട്ടുകരിച്ചെന്ന് എല്ലാവരും പഴിച്ചു, മാറാട് സംഭവത്തിലും ദുഃഖമുണ്ട്: എകെ ആന്റണി

ജീവിച്ചിരുന്നാല്‍ നിയമസഭാ തിരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്.

author-image
Biju
New Update
antony

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. 21 വര്‍ഷം മുന്‍പ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നു ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജീവിച്ചിരുന്നാല്‍ നിയമസഭാ തിരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യര്‍ഥന മാനിച്ചാണ് ചേര്‍ത്തല സ്‌കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂള്‍ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ല്‍ ശിവഗിരിയില്‍ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നുവെന്നും നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും എകെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണം എന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാന്‍ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്‌കോടതി വിധികള്‍ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. 

മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.  ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടില്‍ കെട്ടിയപ്പോള്‍ എല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. 

സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ കെ ആന്റണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. 3 ദിവസം കേന്ദ്രം കത്ത് നല്‍കി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തതെന്നും എകെ ആന്റണി പറഞ്ഞു. ഇറക്കി വിട്ടത് തെറ്റെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അവിടെ ഭൂമി കൊടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എനിക്ക് മാത്രം പഴിയെന്നും അദ്ദേഹം വിമര്‍ശിച്ചു. താന്‍ ദില്ലിയില്‍ പോയതോടെ മറുപടി പറയാന്‍ ആരും ഇല്ലാതെയായി. 

കെ. ഗോപിനാഥന്റെ ആത്മകഥയില്‍ വിവാദത്തിന് താനില്ലെന്നും എകെ ആന്റണി വ്യക്തമാക്കി. തന്റെ ഇമേജിന് വേണ്ടിയല്ല വാര്‍ത്താ സമ്മേളനം നടത്തുന്നത്. മറ്റു വിവാദ വിഷയങ്ങളിലേയ്ക്ക് താനില്ല. കോണ്‍ഗ്രസ് ഉയരങ്ങളിലേയ്ക്ക് പോവുകയാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാ പൊലീസ് നടപടികളിലും ദുഃഖമുണ്ട്. ജീവിതത്തില്‍ ശരിയും തെറ്റുകളും ഉണ്ടായിട്ടുണ്ട്. കണക്ക് എടുക്കേണ്ട സമയമാണ്. ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗ്രൂപ്പ് രാഷ്ടീയം ഉപേഷിച്ചിട്ട് കാല്‍ നൂറ്റാണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മുഖ്യമന്ത്രി എകെ ആന്റണി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.