/kalakaumudi/media/media_files/2025/07/17/image_search_1752724420319-2025-07-17-09-24-13.jpg)
കൊല്ലം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി. പത്മരാജന്റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. പൊതുദർശന ത്തിനുശേഷം കൊല്ലം പരവൂരിലെ കുടുംബവീട്ടിൽ 12 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം.
വിദ്യാർഥിയായിരിക്കുമ്പോൾ കോൺഗ്രസിൽ ചേർന്ന പത്മരാജൻ വഹിക്കാത്ത പദവികൾ ചുരുക്കമായിരുന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിക്കുമ്പോൾ സജീവ രാഷ്ട്രീയം നിലനിർത്തിയിരുന്നു. 1982-ൽ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. സാമൂഹികവികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു. 1983-ൽ മന്ത്രിപദം രാജിവെച്ച് കെ.പി.സി.സി. പ്രസിഡന്‍റായി. കുറച്ചുനാൾ മുഖ്യമന്ത്രിയുടെ ചുമതലകൂടി ലഭിച്ചു. 1991-ൽ വൈദ്യുതി, കയർ വകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്‍റെയും ചുമതലയുള്ള മന്ത്രിയായി. 1994-ലെ എ.കെ.ആന്‍റണി മന്ത്രിസഭയിൽ ധനം, കയർ, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
സഹകാരിയെന്നനിലയിലും അദ്ദേഹത്തിന്‍റെ കർമമണ്ഡലം വിപുലമായിരുന്നു. 1968 മുതൽ കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റാണ്. പരവൂർ എസ്.എൻ.വി.സമാജം ട്രഷറർ, എസ്.എൻ.വി. സ്കൂൾ മാനേജർ, എസ്.എൻ.വി. ബാങ്ക് ട്രഷറർ, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്, സഹകരണ സ്പിന്നിങ് മിൽ സ്ഥാപക ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു. ആർ.ശങ്കർ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ, അഖിലകേരള ഉപനിഷദ് വിദ്യാഭവൻ പ്രസിഡന്‍റ്, എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു
കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂർവ നേട്ടത്തിനും അദ്ദേഹം ഉടമയാണ്. കെ. കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു കൊണ്ടും ആദ്ദേഹം ഭരണമികവും തെളിയിച്ചു. മന്ത്രിസ്ഥാനം രാജിവച്ചാണ് അദ്ദേഹം കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്തത്. സി.വി പത്മരാജൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് ഇന്ന് തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് 1983-ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായ അദ്ദേഹം, നന്ദാവനത്തെ
നന്ദാവനത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിന് സ്വന്തമായി ഒരിടം കണ്ടെത്താൻ മുന്നിട്ടിറങ്ങി. പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീട് വാങ്ങുകയും അത് പാർട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.
1983 മുതൽ 1987 വരെ കെപിസിസി പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പരവൂരിൽ കെ.വേലു വൈദ്യന്‍റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ച അദ്ദേഹം കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി സെൻ്റ് ബർക്മാൻസ് കോളേജിൽ നിന്ന് ഇൻ്റർമീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളേജിലെ ആദ്യബാച്ചിൽ ബിഎ പാസ്സായി. കോട്ടപ്പുറം സ്‌കൂളിൽത്തന്നെ 3 വർഷം അധ്യാപകനായി. എറണാകുളം ലോ കോളേജിലും തിരുവനന്തപുരം ലോ കോളേജിലുമായി നിയമപഠനം.1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.