തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ഉപേക്ഷിച്ച യാത്രക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കേരളത്തിലെ യാത്രാസംസ്‌കാരം മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീയേറ്റർ ഉപേക്ഷിച്ച പ്രേക്ഷകരെ തിരികെ കൊണ്ടുവന്നതുപോലെ കെ.എസ്.ആർ.ടി.സി.യിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതോടൊപ്പം, കെ.എസ്.ആര്‍.ടി.യുടെ വ്യാപാരസമുച്ചയങ്ങളില്‍ 60 ശതമാനത്തോളം കടകള്‍ വാടകയ്ക്ക് കൊടുക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. അടിയന്തരമായി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ മുഴുവൻ കടകളും വാടകയ്ക്ക് കൊടുക്കും. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .
കെ.എസ്.ആര്‍.ടി. സ്റ്റാന്റുകളിലെ ശുചിമുറികള്‍ വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്ന് ശുചിമുറിയില്‍ പോവേണ്ടി വന്നാല്‍ ഇത്തരം ശുചിമുറികളില്‍ കേറേണ്ടി വരുമല്ലോ എന്ന ചിന്ത യാത്രക്കാരെ അകറ്റിയിട്ടുണ്ട്. ഹോട്ടലുകളും നവീകരിക്കും. കേരളത്തിലെ രണ്ട് ജില്ലകളിലെങ്കിലും ഹോട്ടലുകള്‍ നടത്തി പരിചയമുള്ളവര്‍ക്ക് ടെന്‍ഡര്‍ നല്‍കും.
പുതിയ ബസുകള്‍ ധനമന്ത്രി ഉടന്‍ അനുമതി നല്‍കും. പുതിയ എ.സി. ബസുകള്‍ പത്തെണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് നല്ല ലാഭമാണ്. ഒരു ദിവസം 10,000 രൂപ ലാഭമാണ്. അത്തരത്തിലുള്ള വാഹനങ്ങള്‍ ധാരാളം നിരത്തിൽ കൊണ്ട് വരും. കേരളത്തിലെ യാത്രാസംസ്‌കാരം മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ച് ടി.വിയുടേയും സീരിയലിന്റേയും മുന്നിലേക്ക് പോയ പ്രേക്ഷകരെ തിയറ്ററിലേക്ക് തിരിച്ചുകൊണ്ടുവന്നതുപോലെ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.