ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞവഴി തീരത്ത് വാതക കണ്ടെയ്നർ അടിഞ്ഞു. കേരളാ തീരത്തിന് സമീപം അറബിക്കടലിൽ തിപീടിച്ച ചരക്കുകപ്പൽ വാൻ ഹായിൽ നിന്ന് വീണ കണ്ടെയ്നറാണ് തീരത്തടിഞ്ഞിരിക്കുന്നത്. 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയ വാതക കണ്ടയ്നറാണ് തീരത്ത് അടിഞ്ഞത്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്.
പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വാൻ ഹായിൽ നിന്ന് വീണ ഒരു ലൈഫ് ബോട്ടും തീരത്തടിഞ്ഞിട്ടുണ്ട്. കൊല്ലം ആലപ്പാട് തീരത്തും വാൻ ഹായിൽ നിന്ന് കടലിൽ വീണതെന്ന് കരുതുന്ന ഭാഗികമായി കത്തിയ ബാരലുകളിലൊന്ന് അടിഞ്ഞിട്ടുണ്ട്. ഈ മാസം 18 ആം തീയതി വരെ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിലായി കപ്പലിലെ കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
തീരത്തുനിന്ന് 59 നോട്ടിക്കൽ മൈൽ (109.2 കിലോമീറ്റർ) അകലെ ആഴക്കടലിലാണ് തീ പിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹായി ഉള്ളത്. തുടർച്ചയായ ഏഴാം ദിവസവും തീ അണയ്ക്കാനുള്ളശ്രമങ്ങൾ തുടരുകയാണ്. കനത്ത മഴയും ശക്തമായ തിരയും കാറ്റുമാണ് തീ അണക്കൽ ദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ദുസ്സഹമായ കാലാവസ്ഥയെ മറികടന്ന് സാൽവേജ് കമ്പനിയുടെ അഞ്ച് യാനങ്ങളുടെ നേതൃത്വത്തിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിച്ച് നിയന്ത്രണം വിട്ടൊഴുകി കൊച്ചി തീരത്തോട് വളരെ അടുത്തെത്തിയ കപ്പലിനെ ഇന്നലെ കെട്ടിവലിച്ച് ഉൾക്കടലിലേക്ക് നീക്കിയിരുന്നു. കപ്പലിലെ കാണാതായ നാല് ജീവനക്കാരെയും കണ്ടെത്താനായില്ല.