കൊച്ചി: കുറുപ്പുംപടി മണ്ണൂർമോളം ഭാഗത്തെ പാറമടയിലെ വെള്ളക്കെട്ടിൽ 2380 ജലാറ്റിൻ സ്റ്റിക്കുകൾ ഒളിപ്പിച്ചവരെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കി പൊലീസ്. പെരുമ്പാവൂർ, കാലടി മേഖലകളിലെ പ്രവർത്തനം നിലച്ച പാറമടകളുടെ മുൻ ലൈസൻസികൾ, മുൻപ് അപകടങ്ങളുണ്ടായ പാറമടകളുടെ നടത്തിപ്പുകാർ, കേസുകളിൽപ്പെട്ട പാറമടയുടമകൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒരു കൊല്ലം മുൻപ് റൂറൽ പൊലീസ് പാറമടകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ നടത്തിയപ്പോൾ വെള്ളക്കെട്ടിൽ ഒളിപ്പിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തതിന് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം തിരുപ്പൂരിൽ പോയ പൊലീസ് സംഘം ഇന്നലെ തിരിച്ചെത്തി. ഇവിടെയുള്ള രാജ് എക്സ്‌പ്ളോസീവ്സ് എന്ന സ്ഥാപനമാണ് ജലാറ്റിൻ സ്റ്റിക്കുകൾ നിർമ്മിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പാറമടയിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ നിർമ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് ഇവരിൽ നിന്ന് ജലാറ്റിൻസ്റ്റിക്കുകൾ വാങ്ങിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്.