വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് ഗവര്‍ണര്‍

കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്

author-image
Biju
New Update
rj2

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കത്തയച്ചു.

കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്.

രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.