/kalakaumudi/media/media_files/1l6lOTyH6S8PMelLIeCt.jpeg)
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനം. മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം നൽകിയത്.
ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിൻറെ ഇടപെടൽ. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നൽകും. നേരത്തെ മുകേഷിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനായിരുന്നു തീരുമാനം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കുമെന്നും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുൻകൂർ ജാമ്യ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നൽകിയ നിർദേശം. മുൻകൂർ ജാമ്യത്തിനെതിരെയുള്ള അപ്പീൽ ഹർജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സർക്കാരിൻറെ അസാധാരണ ഇടപെടലുണ്ടായത്.