/kalakaumudi/media/media_files/2026/03/04/screen-2026-03-04-18-42-27.png)
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫസർ വി.കെ വിജയൻ രാജിവെച്ചു. മന്ത്രി വിഎൻ വാസവന് വി കെ വിജയൻ രാജി സമർപ്പിക്കുകയായിരുന്നു. എ വി ഗോപിനാഥനെ ചെയർമാനായി നിയമിക്കാനാണ് രാജി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് മുൻകൂട്ടി കൊണ്ടാണ് വിജയനിൽ നിന്ന് നേരത്തെ രാജി വാങ്ങിയത്. ഈ മാസം 14നാണ് ചെയർമാന്റെ കാലാവധി അവസാനിക്കുന്നത്.സി.പി.എം നടത്തിയ അനുനയ നീക്കത്തിന്റെ ഭാ​ഗമായാണ് എ വി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി നിയമിക്കുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുൻ കോൺഗ്രസ് നേതാവ് ആണ് എ വി ​ഗോപിനാഥ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും തന്നെ തോൽപ്പിച്ചതിന് പിന്നിൽ സിപിഎമ്മിലെ ചില നേതാക്കളാണെന്ന് എ വി ഗോപിനാഥ് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ എ വി ഗോപിനാഥിനെ അനുനയിപ്പിപ്പിക്കാൻ സിപിഎം നീക്കം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് അനുനയ നീക്കം നടത്തിയത്. പാലക്കാട് എത്തിയ മുഖ്യമന്ത്രിയുമായി എ വി ഗോപിനാഥ് ചർച്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിൻ്റെ ഭാഗമായാണ് എവി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിക്കാനുള്ള തീരുമാനമുണ്ടായത്.ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം താൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ പദവിയാണെന്നും അതിനപ്പുറം മറ്റൊരു ആഗ്രഹവുമില്ലെന്നും സുരേഷ് ഗോപിയും പറഞ്ഞിരുന്നു. ദേവസ്വം ചെയർമാൻ സ്ഥാനം ലഭിച്ചാൽ മരണം വരെ ആ സേവനം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
